എല്ലാ ഇടവകകളിലും തൊഴിലാളി സംഘടനാ രൂപീകരണത്തിനൊരുങ്ങി കത്തോലിക്ക സഭ. ഇടവകകളില്‍ സമയബന്ധിതമായി കത്തോലിക്കാ സഭയുടെ തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കണമെന്ന് കെ.സി.ബി.സിയുടെ തൊഴിലാളികാര്യ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ മെത്രാന്‍കാര്യ സമിതിയായ സിബിസിഐയുടെ കീഴിലുള്ള തൊഴിലാളി സംഘടനയായ വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്റെ അംഗസംഘടനയാണ് കേരള ലേബര്‍ മൂവ്‌മെന്റ്.

കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ കീഴില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളി, തയ്യല്‍ത്തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടാര്‍ വാഹന തൊഴിലാളി, കര്‍ഷകതൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, പീടികതൊഴിലാളി എന്നീ ഫോറങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ടെന്ന് വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ് ജൂഡ് ജോസഫ് പറഞ്ഞു.

[accordion][acc title=””]ഇതൊരു സ്വതന്ത്ര സംഘടനയാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ കീഴിലുള്ള മൂപ്പത് രൂപതകളില്‍ 29ലും കേരള ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനമുണ്ട്. 1000യൂണിറ്റുകളിലായി പതിനയ്യായിരത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് കേരള ലേബര്‍ മൂവ്‌മെന്റിനുള്ളത്. ജൂഡ് ജോസഫ്[/acc][/accordion]

കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ലേബര്‍ കമ്മിഷന്‍ മെയ് ദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഭാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥ സംബന്ധിച്ച് സിബിസിഐയും കെസിബിസിയും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്നും ലേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.

കോണ്‍വെന്റുകളിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകുന്ന വിധത്തില്‍ മാര്‍ഗ്ഗ രേഖ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് നിരപ്പുകാലയില്‍ പറയുന്നു. സഭാ സ്ഥാപനങ്ങളില്‍ കുറഞ്ഞ വേതനം പതിനായിരമാക്കാനാണ് മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള വ്യവസ്ഥയില്‍ മാറ്റം വരുന്നതനുസരിച്ച് സഭാ സ്ഥാപനങ്ങളിലെ വേതന വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സഭയുടെ ആയിരത്തി അഞ്ഞൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ പതിനായിരത്തോളം ജീവനക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ലേബര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ദേശീയ തലത്തില്‍ വെബ്‌പോര്‍ട്ടല്‍ പ്രവര്‍ത്തനാവും ആരംഭിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുകയും ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.