ബംഗളൂരു: മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഓടിയത് 70 കിലോമീറ്റര്‍. കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് അടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ഡ്രൈവറായ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍

തമിഴ്നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ചന്നപട്ടണത്തുവെച്ച് ഒരു ശബ്ദം കേട്ടിരുന്നുവെന്നും റിയര്‍വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും മൊഹിനുദ്ദീന്‍ പറഞ്ഞു. കല്ല് അടിയില്‍ തട്ടിയതാണെന്നാണ് കരുതിയത്. പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്.

മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്റ്റേഷനുകളില്‍ ആളിറക്കിയതിനു ശേഷം ബസ് ബംഗളൂരു ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. രാവിലെ എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസിനേയും ജീവനക്കാര്‍ വിവരമറിയിച്ചു.

ബസിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനം അശ്രദ്ധമായു ഓടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.