ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടര്‍ക്ക് നല്‍കി വന്നിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ എഴുനൂറ് കോടി രൂപയാണ് കേന്ദ്രം ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്. നിര്‍ത്തലാക്കിയ സബ്സിഡി ന്യൂനപക്ഷ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

2022ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്താലാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ സബ്സിഡി നിര്‍ത്തലാക്കാവൂ എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ നാല് വര്‍ഷം ബാക്കിയിരിക്കെയാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്. വിമാന യാത്രയ്ക്കും മറ്റു ചെലവുകള്‍ക്കുമാണ് നിലവില്‍ സബ്സിഡി അനുവദിച്ചു നല്‍കിയിരുന്നത്.

സര്‍ക്കാരിന്റെ ഉദ്ദേശ്യം ന്യൂനപക്ഷ പ്രീണനമല്ല മറിച്ച് അവരെ ശക്തിപ്പെടുത്തലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പതിവിലും കൂടുതലായി ഇത്തവണ 1,75,000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും പോകുന്നത്. നാല് ലക്ഷം പേര്‍ നല്‍കിയ അപേക്ഷകളില്‍ നിന്ന് 1,75,000 പേരെ തെരെഞ്ഞെടുക്കുകയായിരുന്നു