“ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അത്ര പെട്ടന്ന് ഒന്നും ചാകില്ല, ഇരട്ടചങ്കനാണ്.” – എന്ന സിനിമയിലെ ഡയലോഗും ഇതിനകം ചർച്ചയായിക്കഴിഞ്ഞു.

ഒരു കലാകാരൻ അനശ്വരനാകുന്നത് മരണശേഷവും അദ്ദേഹത്തിന്റെ സംഭാവനകൾ ജനങ്ങൾ ഓർക്കുമ്പോഴാണ്. കലാഭവൻ മണിയെന്ന കലാകാരൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രം പുറത്തുവരുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ മണിയോടുള്ള പ്രേക്ഷകരുടെ സ്നേഹം കൂടിയാണ്.

സംവിധായകൻ വിനയൻ മണിയുടെ ഗോഡ്ഫാദറും സുഹൃത്തും കൂടിയാണെന്ന വസ്തുതയും കാണികളെ സിനിമ കാണാൻ പ്രേരിപ്പിച്ചു. രണ്ടരമണിക്കൂറിലധികം നീളമുള്ള ചിത്രം കലാഭവൻ മണിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ചാലക്കുടിയിലെ സാധാരണതെങ്ങുകയറ്റക്കാരനിൽ താരത്തിന്റെ സിംഹാസനത്തിലേക്കുള്ള ജൈത്രയാത്ര അതിഭാവുകത്വമില്ലാതെയാണ് വെള്ളിത്തിരയിലെത്തുന്നത്. മണി ജീവിച്ച കാലഘട്ടത്തിലുള്ള പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലുമുള്ളത്.

സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്ത് സംവിധായകൻ വിനയന്റെ മൊഴിയോടുക്കാനൊരുങ്ങുകയാണ് സിബിഐ. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.

സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാൻ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കാണിച്ചത്. പിന്നെ സിനിനമയ്ക്ക് വേണ്ടതായ ചിലകാര്യങ്ങളും ചേർത്തിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതാണ് സിബിഐക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച സിബിഐക്കുമുമ്പിൽ ഹാജരാകും.

താൻശക്തനാണെന്നും പെട്ടെന്ന് മരിക്കില്ലെന്നും അല്ലെങ്കിൽ ആരെങ്കിലും കൊല്ലണമെന്നും സിനിമയിൽ മണി പറയുന്നരംഗമുണ്ട്. അതേതുടർന്നുണ്ടാകുന്ന മണിയുടെ മരണവും വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്.

മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു. രാജാമണിയാണ് സിനിമയിൽ കലാഭവൻമണിയുടെ വേഷം ചെയ്തിരിക്കുന്നത്. സിനിമ കണ്ട് എല്ലാവരും നിറകണ്ണുകളോടെയാണ് പുറത്തിറങ്ങുന്നത്.

ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്, സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്, വിനയൻ പറഞ്ഞു.

മണിയുടെ മരണം ദുരൂഹമായി ചിത്രീകരിക്കില്ല എന്ന് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ വിനയനെ ചോദ്യം ചെയ്യാൻ വിളിച്ചതിനുള്ള കാരണവും ശക്തമായ ആ വ്യക്തമാക്കൽ തന്നെയാണ്. തിരക്കഥയുടെ പിൻബലത്തോടെ വിനയൻ ചുരളഴിക്കാൻ ശ്രമിച്ചത് മണിയുടെ മരണകാരണത്തിലേക്കുള്ള തുമ്പാകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.