അഖിൽ മുരളി

അപ്രതീക്ഷിതമായ് ആരോ എന്റെ കൈകളിൽ തലോടിയപോലൊരനുഭൂതി .മനുഷ്യരും വാഹനങ്ങളും ഇല്ലാതെ ആദ്യമായാണീ നിരത്ത്‌ കാണപ്പെട്ടത് ,അങ്ങനെയുള്ള ഈ പ്രദേശത്ത്‌ ആരാണ് എന്റെ കരങ്ങളിൽ സ്പർശിച്ചത് ,തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞെങ്കിലും ഉള്ളിലൊരു ഭയം .ഒക്കത്തിരുന്ന എന്റെ കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് ഒരു ദീർഘനിശ്വാസമെടുത്ത്‌ ഞാൻ തിരിഞ്ഞു നോക്കി .

എന്റെ മനസ്സിന്റെ തോന്നലായിരുന്നു ,ആരുടെയോ സാമീപ്യം ഞാൻ മനസ്സിലാക്കിയതാണ് .
പക്ഷെ ഇവിടെ ആരും തന്നെയില്ല .കുറച്ചകലെ ഞാൻ നിർത്തിയിട്ട എന്റെ വാഹനം കാണാം
എത്ര വിജനമാണീ പ്രദേശം ഉള്ളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം .അപ്രതീക്ഷിതമായ-
തെന്തോ സംഭവിക്കാൻ പോകുന്നതുപോലെ, ആകെ നൊമ്പരപ്പെട്ടു നിൽക്കുന്ന പ്രകൃതി .
ശൂന്യമായ നിരത്തുകളിൽ കണ്ണോടിക്കേ ഞാൻ കണ്ട കാഴ്ച മനസ്സിനെ കീറിമുറിക്കുന്നതാ-
യിരുന്നു .പിഞ്ചുകുഞ്ഞിന്റെ തേങ്ങലിനു സമമായ കരച്ചിൽ ,അതേ ഒരു കൂട്ടം പട്ടിക്കു-
ഞ്ഞുങ്ങൾ .എന്തിനാണവ ഇത്ര ദയനീയമായി തേങ്ങുന്നത് , കൂടി നിൽക്കുന്ന കുഞ്ഞുങ്ങളു-
ടെ നടുവിലായ് കണ്ടത് അവരുടെ മാതാവായിരിക്കാം ,എന്നാൽ എന്തിനാണ് ഇത്ര സങ്കടം കണ്ണു നനയ്ക്കുന്ന കരച്ചിൽ .

ജിജ്ഞാസയോടെ ഞാൻ പതിയെ അവിടേക്കു നീങ്ങി ,അടുത്തേക്ക് പോകാൻ ഭയം ,അവർ ആക്രമിച്ചാലോ ,കുറച്ചടുത്തെത്തിയ ഞാൻ സസൂക്ഷ്മം അവയെ നിരീക്ഷിച്ചു . ആ ശ്വാനമാതാവിന് ചലനമില്ല , മരിച്ചിരിക്കുന്നു . എങ്ങനെ സംഭവിച്ചതാകാം ,അവയുടെ അരികിലാണ് എന്റെ വാഹനം കാണപ്പെട്ടത് ,ഈശ്വരാ ഞാനാണോ ഈ പാതകം ചെയ്തത് .
അന്തരീക്ഷത്തിൽ തിങ്ങിയ കരച്ചിൽ എന്റെ കാതിനെ വല്ലാതെ വിഭ്രാന്തിയിലാക്കുന്നു .
ദാഹം സഹിക്കാൻ വയ്യാതെ തന്റെ മാതാവ് ചുരത്തിനൽകുന്ന ക്ഷീരത്തിനായാണ് അവരുടെ മുറവിളി . ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കി ,നിഷ്കളങ്കമായ മുഖം.
ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ പൊന്നോമന . അമ്മയുടെ മുലപ്പാൽ കുടി-
ക്കാൻ ഭാഗ്യമില്ലാതെപോയ കുഞ്ഞിന്റെ നൊമ്പരം എങ്ങനെ പ്രകടമായി കാണാൻ കഴിയും .
ശ്വാനമാതാവിന്റെ ജഡത്തിനരികിൽ മുലപ്പാൽ കുടിക്കാൻ വിതുമ്പുന്ന കുഞ്ഞുങ്ങളെ
കണ്ടപ്പോൾ ഒരു നിമിഷം ഞാൻ മരിച്ചപോലെയായി . ഇത്തരമൊരു കാഴ്ച കാണുവാൻ എന്തു
തെറ്റാണ് ഞാൻ ചെയ്തത് ..സ്വയം പഴിച്ചു കുറെ നിമിഷങ്ങൾ .വല്ലാതെ വിയർക്കുന്നുണ്ടായി-
യിരുന്നു ഞാൻ . നിയന്ത്രണം തെറ്റിയ വണ്ടിപോലെ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു .
മനസ്സ് പൊട്ടിപ്പിളർന്നതുപോലെ തോന്നുന്നു .

ഒരുപക്ഷെ ഈ നിരത്തുകൾ ശാന്തമായതുകൊണ്ടാകാം ഇവർ നിരത്തുകളിൽ സ്വൈര്യവി-
ഹാരം നടത്തിയത് ,അശ്രദ്ധമൂലമോ ,കാഴ്ചമറഞ്ഞുപോയതു കൊണ്ടോ  എന്നിലൂടെ
ഇങ്ങനൊരു പാതകം സംഭവ്യമായത് .ആൾസഞ്ചാരമില്ലാത്ത ഈ നഗരത്തിൽ ഇപ്പോൾ ഇറ-
ങ്ങേണ്ട ആവശ്യമെന്തായിരുന്നു .വീട്ടിൽ ഇരിക്കാൻ മടി കാണിച്ച എനിക്ക് ലഭിച്ചത്
തോരാത്ത കണ്ണുനീർ മാത്രം .അവശനിലയിൽ കിടക്കുന്ന കുറെ മനുഷ്യർ .മൂടിക്കെട്ടി
വെച്ചിരിക്കുന്ന ചില പീടികകൾ ,നാൽചക്രങ്ങളിൽ ഉപജീവനം നടത്തുന്നവരുടെ
പഞ്ചറായ ടയറുകൾ ,ഞാൻ കാരണം ‘അമ്മ നഷ്ടപ്പെട്ട കുറെ നാല്ക്കാലികൾ .
ചലനമറ്റ നിരത്തിലൂടെ നടക്കാനിറങ്ങിയ ഞാൻ അപരാധിയോ ,വഴിയിൽക്കണ്ട
മരണങ്ങളുടെ നിഴലുകൾ എന്നെ ഭയപ്പെടുത്തുന്നു ,ഉച്ചവെയിലിൽക്കണ്ട സ്വന്തം
നിഴലിനെപോലും ഞാൻ ഭയക്കുന്നു ,നിശ്ചലമായിപ്പോയ ഈ വീഥികളിൽ ഞാൻ
കാരണം നിശ്ചലമായ ചില ജീവിതങ്ങളെ സ്വാന്ത്വനിപ്പിക്കാൻ എനിക്ക് കഴിയില്ല ,
പക്ഷെ ഒന്നറിയാം അനാവശ്യമായി എന്തിനു ഞാൻ പുറത്തിങ്ങി .

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

വര : അനുജ സജീവ്