പ്രിയമുള്ളവരേ, ഒരുകൈസഹായിക്കുക! ‘വെള്ളം വെള്ളം സര്‍വത്ര കുടിക്കാനൊരിറ്റില്ലതാനും’ മഴകെടുതിയെപറ്റിയുള്ള വാര്‍ത്തകള്‍ നിങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ മായാതെ നില്‍ക്കുകയാണെന്നറിയാം. മഴശക്തി കുറഞ്ഞു. പലസ്ഥലത്തും വെള്ളം ഇറങ്ങി തുടങ്ങി.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ചെയ്യുന്നുണ്ടെങ്കിലും, കുടിവെള്ളവും, വസ്ത്രവും അടക്കം മിക്ക അവശ്യതകള്‍ക്കും കുഞ്ഞു കുട്ടികളും, സ്ത്രീകളും, പ്രായമായവരും എല്ലാം ബുദ്ധി മുട്ടുന്ന ദയനീയമായ അവസ്ഥയാണ് കുട്ടനാട്ടിലെ മിക്ക ഗ്രാമങ്ങളിലും നിലവിലുള്ളത്.

അതോടൊപ്പം കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നില്‍ക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെയുള്ള സമാധാനം അവരില്‍ കുറെപേര്‍ വെള്ളം ഇറങ്ങി തുടങ്ങിയതിനാല്‍ നാളെ മുതല്‍ സ്വന്തം വീടുകളിലേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ കുടിവെള്ളം, വസ്ത്രങ്ങള്‍ എല്ലാം ആവശ്യത്തിനുണ്ട്. ക്ഷാമം മുഖ്യമായും വീടുകള്‍ വൃത്തിയാക്കാനുള്ള ചൂലുകള്‍, ബ്രഷുകള്‍, ബ്ലീച്ചിങ്പൌഡര്‍, ക്ലീനിങ് ലോഷന്‍ തുടങ്ങിയവയാണ്.

ചെന്നൈ വെള്ളപ്പൊക്കത്തിന് കൈമെയ് മറന്നുത്സാഹിച്ച നമ്മുടെ സുഹൃത്തുക്കള്‍ അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ കുട്ടനാട്ടിലെ സാധാരണ ജനങ്ങള്‍ കടന്നുപോകുന്നത് എന്നോര്‍ക്കണം. മടവീണ ഗ്രാമങ്ങളിലെ ഏകദേശം 35000 പേര്‍ക്കെങ്കിലും അടുത്ത ഒന്നോ, ഒന്നരയോമാസം ദുരിതപര്‍വ്വങ്ങള്‍ താണ്ടി ദുരിതാശ്വാസ ക്യാമ്പുകളില്‍തന്നെ കഴിയേണ്ടിവരും.

പൊട്ടിയ ബണ്ടുകള്‍ മുഴുവന്‍ കെട്ടിപ്പൊക്കി, വെള്ളം മുഴുവന്‍ പമ്പ് ചെയ്തു കളഞ്ഞശേഷം അവരുടെ വീടുകള്‍ പഴയനിലയില്‍ താമസയോഗ്യമാക്കണമെങ്കില്‍, കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. അതുവരെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ആണ് അവരുടെ ജീവിതം എന്നോര്‍ക്കുക. കുട്ടികളുടെ പാഠപുസ്തകങ്ങളും, ബാഗും, യൂണിഫോമും തുടങ്ങി എല്ലാം വെള്ളത്തില്‍ ഒളിച്ചുപോയി. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, കട്ടിലും, കിടക്കയും എല്ലാം ഉപയോഗ ശൂന്യമായി. ഒരു ജീവിത കാലത്തെ അധ്വാനം മുഴുവന്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതായ ദയനീയമായ അവസ്ഥ. അവര്‍ക്കായി നമുക്ക് കൈകോര്‍ക്കണം. പറ്റാവുന്നത് ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി എത്തിക്കുന്നുണ്ട്. അത് ആവശ്യമുള്ള കാലത്തോളം ചെയ്യാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്താതെ ചെയ്യുകയും ചെയ്യും.

പക്ഷെ പ്രശ്നങ്ങള്‍ അവിടംകൊണ്ട് തീരില്ല എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്‍കണം. കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗും, നോട്ട്ബുക്കും നല്‍കണം. പ്രായമായവര്‍ക്ക് കമ്പിളിപുതപ്പും, സാരിയും, ഷര്‍ട്ടും, മുണ്ടും, ലുങ്കിയും, നൈറ്റിയും ലഭ്യമാക്കണം. കിടക്കാന്‍ കിടക്കയും, ബെഡ്ഷീറ്റുകളും നല്‍കണം. ഉടനെ കേടുവരാത്ത ഭക്ഷ്യ വിഭവങ്ങള്‍ നല്‍കണം. അതിനായുള്ള ഒരു ചെറിയ ശ്രമത്തിലാണ് ഞങ്ങള്‍. ആദ്യഘട്ടം നന്നായി തുടങ്ങി. ഇനി നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെയുള്ളൂ. ഉപയോഗ ശേഷം എല്ലാ പ്ലാസ്റ്റിക്കുപ്പികളും, മാലിന്യമായി പുറംതള്ളാതെ കൃത്യമായി ശേഖരിക്കാനുള്ള സംവിധാനം ആലപ്പുഴ ജില്ലാഭരണകൂടം, മിടുക്കനായ അവരുടെ കളക്ടര്‍ സുഹാസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

മലയാളി ദുരിതങ്ങള്‍പോലും ആഘോഷിക്കുന്നവരോ, ചിലപ്പോഴെങ്കിലും പരിഹാസരൂപേണ കാണുന്നവരോ ആയിരിക്കാം . പ്രത്യേകിച്ചും സാമൂഹ്യമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്. അത്കൊണ്ടാണ് വള്ളം കളിയും, വെള്ളം കളിയും വ്യാപകയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നാംകൊണ്ടാടിയതും, പ്രചരിപ്പിച്ചതും, അതിനിടയിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ നമ്മില്‍ ബഹുഭൂരിപക്ഷവും കാണാന്‍ മടിച്ചു, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. അതിനൊരു പ്രായശ്ചിത്തമാവണം ഇനിയുള്ള നമ്മുടെ പരിശ്രമം

നാം കടന്നുവന്ന വഴികളില്‍ കണ്ടുമറന്നവര്‍, നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടില്‍ ഒരു താങ്ങായി മാറേണ്ടവര്‍ ഇന്ന് ദുരിതത്തിന്റെ നിലയില്ലാകയത്തിലാണ്. ഇപ്പോഴാണ് അവര്‍ക്ക് നാം കൈത്താങ്ങാവേണ്ടത്. അതിനായി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനൊപ്പം അണിചേരാം. MMAയുടെ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാം. നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ മലയാളി ചാരിറ്റബിള്‍ ട്രസ്റ്റായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ലോവര്‍ കുട്ടനാട്ടിലെ ഫ്ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ശുദ്ധജലവും ഭക്ഷണവുമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന അസോസിയേഷന്‍ അക്കൗണ്ടിലേക്കു സംഭാവന ചെയ്യുക. പണമയക്കുന്നവര്‍ ദയവായി MMA FLOOD RELIEF FUND എന്ന ഫറന്‍സ് ചേര്‍ക്കാന്‍ മറക്കാതിരിക്കുക.

Account Details

Name: Manchester Malayalee Association
A/c No. 61586904
Sort Code 40-31-30