ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌. കഴിഞ്ഞ ദിവസം ഡയാന രാജകുമാരിയുടെ മരണത്തിനു പിന്നില്‍ രാജകുടുംബമാണെന്ന വെളിപ്പെടുത്തല്‍ എം.ഐ5 ഏജന്റ്‌ ജോണ്‍ ഹോപ്‌കിന്‍സ്‌ നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണു ചാള്‍സ്‌ രാജകുമാരന്റെ പെരുമാറ്റ വൈകല്യങ്ങള്‍ ഭാര്യ കാമിലയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ടത്‌.

ചാള്‍സ്‌ രാജകുമാരന്റെ മോശം പെരുമാറ്റം വിവരിക്കുന്ന ഡയാനയുടെ ഓഡിയോ ടേപ്പുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമിലാ പാര്‍ക്കറിന്റെ സുഹൃത്തുക്കളാണു ചാള്‍സിന്റെ പെരുമാറ്റ വൈകല്യങ്ങള്‍ പെന്നി ജുനൊര്‍ എന്ന എഴുത്തകാരനു മുന്നില്‍ വിവരിച്ചത്‌. കാമിലയുടെ ആദ്യവിവാഹം അറിഞ്ഞു ചാള്‍സ്‌ പൊട്ടിക്കരഞ്ഞെന്നാണു പുസ്‌തകത്തിലുള്ളത്‌. ആന്‍ഡ്രുവുമായുള്ള വിവാഹം മാറ്റിവയ്‌ക്കണമെന്ന്‌ അദ്ദേഹം അപേക്ഷിച്ചത്രേ. ചാള്‍സ്‌ – കാമില ബന്ധത്തെക്കുറിച്ചു രാജ്‌ഞിയെ അടക്കം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു നേരത്തെ ഡയാന രാജകുമാരി വ്യക്‌തമാക്കിയിരുന്നു. ചാള്‍സ്‌ -കാമില ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തിനു തലവേദനയാകും.

ബ്രിട്ടിഷ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിക്കുവേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നു മരണക്കിടക്കയില്‍വച്ചാണു എം.ഐ5 ഏജന്റ്‌ ഹോപ്‌കിന്‍സ്‌(80) പറയുന്നത്‌. ബ്രിട്ടിഷ്‌ ചാരസംഘടനയായ എം.ഐ5 ഏജന്റായി 35 വര്‍ഷമാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്‌കിന്‍സ്‌ പറഞ്ഞതായാണു റിപ്പോര്‍ട്ട്‌.

രാജകുടുംബ രഹസ്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊലപാതകം. ഈ കേസ്‌ തെളിയിക്കാന്‍ രേഖകളില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹോപ്‌കിന്‍സിന്റെ വാദം തെറ്റാണെന്നു ചില ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.