കങ്കണ ഹൃത്വിക്ക് പോര് ബോളിവുഡില്‍ ഇന്നു വലിയ ചര്‍ച്ചകള്‍ക്കു തന്നെ വഴിവച്ചിരിക്കുകയാണ്. ഹൃത്വിക്കിനു തന്നോടു പ്രണയമായിരുന്നു എന്നും താന്‍ അയച്ച ഈ മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക്ക് പുറത്തു വിട്ടു എന്നുമുള്ള ആരോപണമായിരുന്നു കങ്കണ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിനു വേണ്ടത്ര തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. പൊതുപരിപാടികളിലും ലഭിക്കുന്ന അവസരങ്ങളിലും എല്ലാം കങ്കണ ഹൃത്വിക്കിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എന്നാല്‍ ഹൃത്വിക്കിന്റെ ഭാഗത്തു നിന്ന പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിത ഒരു ദേശിയ ചാലിനു നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക്ക് തന്റെ ഭാഗം പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നു. ഹൃത്വിക്ക് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ.
ആദ്യമേ പറയട്ടെ ഞാന്‍ ഒരു ഇരയല്ല. ജീവിതത്തില്‍ എന്ത് തന്നെ ഉണ്ടായാലും ഞാന്‍ ഇരയാണെന്ന് ഒരിക്കലും ചിന്തിക്കുകയുമില്ല. ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി. എന്റെ വിവാഹമോചന പ്രശ്നത്തില്‍ പോലും ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയിട്ടില്ല. പരസ്പരം ചെളിവാരിയെറിഞ്ഞിട്ടുമില്ല. ഈ അഭിമുഖത്തിന് ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ആരുടെയും സഹതാപത്തിന് വേണ്ടിയല്ല. അതിനുള്ള കാരണം ഞാന്‍ വ്യക്തമാക്കാം. റോഡിലൂടെ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരാള്‍ എന്നെ ശല്യം ചെയ്താല്‍ ഞാന്‍ അത് ഗൗനിക്കാതെ നടന്നു പോകും. പക്ഷെ പിന്നീട് നമ്മുടെ വീടിന് നേരെ അയാള്‍ തുടര്‍ച്ചയായി കല്ലേറിഞ്ഞുകൊണ്ടിരുന്നാല്‍ അത് നമുക്കൊപ്പം ജീവിക്കുന്ന പലരെയും പ്രതികൂലമായി ബാധിക്കും. ഒരു നടനായി ജീവിക്കാന്‍ ഞാന്‍ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് വീരത്വമല്ല, നമ്മുടെ ശക്തിയുമല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ സമയമായിരിക്കുന്നു.
കങ്കണയും ഞാനും പരസ്പരം കാണുന്നത് 2008 ലാണ്. ആദ്യമേ പറയട്ടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നില്ല. ഞാന്‍ മനസ്സിലാക്കിയ കങ്കണയ്ക്ക് ജോലിയോട് കടുത്ത ആത്മാര്‍ഥതയായിരുന്നു. കൈറ്റ്സ്, കൃഷ് എന്നീ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള അവളുടെ അര്‍പ്പണബോധം കാണുമ്പോള്‍ എനിക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നിയിട്ടുമുണ്ട്. ഞാന്‍ അവളെ നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ജോര്‍ദനിൽ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേൽ ആരോ ശക്തമായി തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു. മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവള്‍. പാര്‍ട്ടിയില്‍ ഡ്രിങ്ക്സ് കഴിക്കുക സ്വഭാവികമാണ്. എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്.
ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങൾ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്. ഇനി ഇ മെയിലുകളെ കുറിച്ച് പറയാം. തുടക്കത്തില്‍ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാന്‍ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതില്‍ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാന്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. 4000 മെയിലുകളോളം അവള്‍ അയച്ചിട്ടുണ്ട്. അതില്‍ ഒരു അമ്പതെണ്ണം ഞാന്‍ വായിച്ചിട്ടുണ്ടാകും. അവളുടെ അധിക്ഷേപം എന്റെ ലാപ്പ്&ടോപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ. പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങിനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു. രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയ്യാറാണ് ഹൃത്വിക് പറഞ്ഞു.