മൊബൈല്‍ഫോണ്‍ ചാറ്റിം​ഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കോറോം മരമില്ലിന് സമീപം തായമ്പത്ത് സിമി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ഹൗസില്‍ മുകേഷിനെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 13 ന് പുലര്‍ച്ചെയാണ് സിമി ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് മുകേഷ്, താന്‍ എത്തിയശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം ഫ്രീസറില്‍ വെച്ചു. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ മുകേഷ് വീട്ടുകാരുടെയും നാട്ടുകാരുടെയും അനുകമ്പ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, പൊലീസിന് മരണത്തിന് പിന്നിലെ പ്രേരണ വ്യക്തമായത്. ഞെട്ടിക്കുന്ന തെളിവുകളാണ് ഡിവൈഎസ്പിക്ക് കിട്ടിയത്.

12 ന് രാത്രി സിമി ഭര്‍ത്താവുമായി ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13 ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് സിമി സന്ദേശമയച്ചു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫിയും അയച്ചുകൊടുത്തു. അപ്പോള്‍ ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ചോദ്യം ചെയ്യലില്‍ മുകേഷ് ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിട്ടുണ്ട്.