കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയെ സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. വി മുരളീധരന്‍ പറഞ്ഞു. പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശുഹൈബ് വധക്കേസില്‍ പ്രതിരോത്തിലായിരിക്കുന്ന ജയരാജനെ രക്ഷിക്കാനുള്ള സിപിഐഎമ്മിന്റെ നാടകമാണ് പുതിയ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ആരോപിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഇന്ന് നടക്കാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.