ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെവെണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ച് മാതാപിതാക്കൾ. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച്‌ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.

പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. ബീറ്റോയുടെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകര്‍ത്തതോടെ നാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട്, ആറ്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളും ഉണ്ട്.ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ബിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള്‍ ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.

31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ബിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.

അതിന് ശേഷം ജൂണ്‍ ഒന്നിന് 3.30 ന് പ്രവിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാള്‍ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താല്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.