വീഡിയോ ഗെയിമുകളിലെ വയലന്‍സ് കണ്ടന്റ് കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇത്തരം ഗെയിമുകളുടെ എയിജ് റേറ്റിംഗ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2000 രക്ഷിതാക്കളിലാണ് പഠനം നടത്തിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഗെയിമുകള്‍ പോലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കാറുണ്ടത്രേ. 10-14 വയസ് വരെ പ്രായമുള്ള കുട്ടികളെ 18 സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ കാണാന്‍ പോലും അനുവദിക്കാറുണ്ടെന്ന് 18 ശതമാനം പേര്‍ വെളിപ്പെടുത്തി. Childcare.co.uk എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്.

വീഡിയോ ഗെയിമുകളിലെ എയിജ് റെസ്ട്രിക്ഷന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുപോലുമില്ലെന്ന് അഞ്ചില്‍ നാല് രക്ഷിതാക്കളും വെളിപ്പെടുത്തി. സിനിമകള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ലെന്ന് 25 ശതമാനം രക്ഷിതാക്കളാണ് സര്‍വേയില്‍ പറഞ്ഞത്. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ഗെയിമുകള്‍ കളിച്ചിരുന്ന കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ശ്രദ്ധില്‍പ്പെട്ടിരുന്നതായി പകുതിയോളം പേര്‍ അഭിപ്രായപ്പെട്ടു. സിനിമകളിലെ എയിജ് റേറ്റിംഗ് മിക്ക രക്ഷിതാക്കളും പിന്തുടരാറുണ്ടെങ്കിലും ഗെയിമുകളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ പലരും പുലര്‍ത്തുന്നില്ലെന്ന് സൈറ്റ് സ്ഥാപകന്‍ റിച്ചാര്‍ഡ് കോണ്‍വേയ് പറയുന്നു.

കുട്ടികള്‍ വളരെപ്പെട്ടന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. ഗെയിമുകളിലും സിനിമകളിലും കാണുന്നവ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമുകള്‍ക്ക് കുട്ടികളുടെ തലച്ചോറിന്റെ ഘടനയെപ്പോലും മാറ്റാന്‍ കഴിയുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മയക്കുമരുന്നുകളും ആല്‍ക്കഹോളും മസ്തിഷ്‌കത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് തുല്യമാണ് ഇതെന്നാണ് കണ്ടെത്തിയത്.