പോർട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലിൽ ചിലിയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പെറു ഫൈനലിൽ. എഡിസൺ ഫ്‌ലോറിസ്, യോഷിമർ യോടുൻ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകൾ നേടിയത്. കളി അധിക സമയത്തിലേക്ക് നീങ്ങിയപ്പോൾ പൗലോ ഗുറിയേരോ മൂന്നാം ഗോളും നേടി പെറുവിന്റെ ജയം ആധികാരികമാക്കി. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റിൽ എഡിസൺ ഫ്‌ലോറിസാണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റിൽ യോഷിമർ യോടുൻ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോൾ. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലിൽ എത്തുന്നത്.