സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണസംഖ്യ വളരെയധികം കുറയ്ക്കാനാവുമായിരുന്നുവെന്ന് യുഎസിലെ ആരോഗ്യ വിദഗ്ധനായ ഡോക്ടർ ആന്റണി ഫോസി പറഞ്ഞു. യുഎസിൽ ഇതുവരെ 5,55,000 രോഗബാധിതരും 22,000 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിലധികവും ന്യൂയോർക്കിലാണ്. മെയ് ആദ്യവാരത്തോടെ കൂടി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16 മാർച്ച് മുതലാണ് ട്രംപ് നേതൃത്വം ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചത്, പിന്നീട് അത് ഏപ്രിൽ ഉടനീളം നീട്ടാൻ ഉത്തരവായി. ഫെബ്രുവരി അവസാനം മുതൽ കോവിഡ് 19 -ന് വരുതിയിലാക്കാൻ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പക്ഷേ കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ഇപ്പോൾ കാണുന്ന സാഹചര്യത്തിലേയ്ക്ക് കൈ വിട്ടു പോവുകയും ആണ് ഉണ്ടായതെന്ന് ഡോക്ടർ ഫോസി പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ അമരത്തു നിൽക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. ഇതുവരെ ഉണ്ടായത് ആരും നിഷേധിക്കുന്നില്ലെന്നും തിരിച്ചു വരവിലേയ്ക്കുള്ള മാർഗങ്ങളാണ് ഇപ്പോൾ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ന്യൂയോർക്ക് ആണ് യുഎസിലെ കൊറോണ വൈറസിൻെറ ഉത്ഭവസ്ഥാനം, കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചതും ന്യൂയോർക്കിനെയാണ് . എന്നാൽ ഗവർണർ ആൻഡ്രൂ ക്യൂമോ എത്രയും പെട്ടെന്ന് നഗരം തുറക്കാനുള്ള ആലോചനയിലാണ്. ആരോഗ്യ രംഗത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


അതേസമയം കൊറോണാ വൈറസിനെ ഉറവിടത്തെ പറ്റിയുള്ള പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ചൈന വിലക്കേർപ്പെടുത്തി. നോവൽ കൊറോണാ വൈറസിനെ പറ്റി രണ്ടു ചൈനീസ് യൂണിവേഴ്സിറ്റികൾ ഓൺലൈനായി പബ്ലിഷ് ചെയ്തിരുന്ന വിവരങ്ങൾ നീക്കം ചെയ്തു. ഗവൺമെന്റിന്റെ മേൽനോട്ടത്തോടു കൂടി മാത്രമേ ഇനി ഈ വിഷയത്തിൽ ഗവേഷണം തുടരാനാവൂ, പഠനങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിലും ഗവൺമെന്റ് അനുമതി വേണം.എന്നാൽ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഈ നീക്കം രാജ്യത്തിനെന്നല്ല ലോകത്തിനുതന്നെ അപകടകരമാണെന്ന് ഒരു ഗവേഷണ വിദ്യാർഥി അഭിപ്രായപ്പെട്ടു. വൈറസിനെ ഉറവിടം ചൈനയിൽ നിന്നല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്, എന്നാൽ ഇത് മറ്റു പല വഴികളിലൂടെയും ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും .