സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നു ചൈനീസ് സര്‍ക്കാരിന്‍റെ ഒൗദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ദോക്‌ ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇത്തരമൊരു നീക്കമുണ്ടായിൽ അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്‍റെ എഡിറ്റോറിയലിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തിൽ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നയതന്ത്രതലത്തില്‍ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

ദോക് ‍ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. റോഡ് നിർമാണത്തിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. ജൂൺ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്.