ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം.ദക്ഷിണ ചൈനീസ് മുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.

പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാന്‍ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വെയ് ഫെന്‍ഗെ പ്രതികരിച്ചിരിക്കുന്നത്.

മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങള്‍ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാന്‍ തയ്യാറാവാത്തത്.

ഇവിടെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അയല്‍രാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.

ഈ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു.

ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്.സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്.

സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.3.3 ട്രില്ല്യന്‍ പൗണ്ടിന്റെ വ്യപാരം വര്‍ഷം തോറും നടക്കുന്ന സുപ്രധാനമായ കടല്‍പ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്. അതിനാലാണ് ഏവരും ഈ മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും.