നിയന്ത്രണം വിട്ട് ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ പേടകം ടിയാംഗോങ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും. മണിക്കൂറില്‍ 16,500 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള വസ്തുക്കള്‍ ഉപരിതലത്തില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബസിന്റെ വലിപ്പമുള്ള പേടകത്തിന് 8.5 ടണ്‍ ഭാരമുണ്ട്. 2016ല്‍ ഈ പേടകത്തിലുള്ള നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടെത്തുമ്പോളാണ് ഈ മാസം ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമായത്. എന്നാല്‍ യുകെയും യൂറോപ്പും ഇതിന്റെ പുനപ്രവേശന പരിധിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് അമേരിക്കകള്‍, ചൈന, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയ്ക്കു മുകളിലൂടെയാണ് ടിയാംഗോങ് സഞ്ചരിക്കുന്നത്.

ഇന്ന് രാത്രിക്കും ഞായറാഴ്ച വൈകുന്നേരത്തിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ടിയാംഗോങ് അന്തരീക്ഷത്തില്‍ പ്രവേശിച്ചേക്കാം. പുനപ്രവേശനം നടക്കുന്ന സ്ഥലത്താണ് നിങ്ങളെങ്കില്‍, ആകാശം തെളിഞ്ഞതാണെങ്കില്‍ പകല്‍ സമയത്തും വ്യക്തമായി ഈ ദൃശ്യം കാണാനാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും. ഒരു അഗ്നിഗോളം അന്തരീക്ഷത്തിലൂടെ പാഞ്ഞ് ചിതറിത്തെറിക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഇത് ജനവാസ മേഖലകളില്‍ പതിച്ചാലുണ്ടാകുന്ന നാശം എത്രമാത്രമാണെന്ന് പ്രവചിക്കുക അസാധ്യമാണ്.

1979ല്‍ നാസയുടെ സ്‌കൈലാബും 2001ല്‍ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയവുമാണ് ഈ വിധത്തില്‍ ഭൂമിയില്‍ പതിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍. മിര്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. റോക്കറ്റ്അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങളുമുള്‍പ്പെടെ 100 ടണ്ണോളം വസ്തുക്കള്‍ ഓരോ വര്‍ഷവും ഭൂമിയിലേക്ക് തിരികെയെത്താറുണ്ടെങ്കിലും അവയെല്ലാണ് അന്തരീക്ഷത്തില്‍വെച്ച് കത്തി ചാമ്പലാകുകയാണ് പതിവ്. ടിയാംഗോങ്ങിന്റെ വലിപ്പവും അതിനുള്ളിലെ വസ്തുക്കളുടെ പ്രത്യേകതയും മൂലം മുഴുവനായി കത്തി നശിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തപ്പെടുന്നു.