രോഗികള്‍ക്ക് ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിന് പുറത്താക്കപ്പെട്ട ക്രിസ്ത്യന്‍ നഴ്‌സിനെ തിരിച്ചെടുക്കാന്‍ തീരുമാനം, മുതിര്‍ന്ന നഴ്‌സായ സിസ്റ്റര്‍ സാറ കുറ്റേയ്ക്ക് നഴ്‌സിംഗ് പ്രാക്ടീസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനാണ് ട്രൈബ്യൂണല്‍ തീരുമാനിച്ചത്. തനിക്കുണ്ടായ വീഴ്ചയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യം വന്നുവെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. കെന്റിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗികള്‍ക്ക് ബൈബിള്‍ നല്‍കുകയും പ്രാര്‍ത്ഥനയിലൂടെ ജീവിക്കാന്‍ പുതിയ അവസരം ലഭിക്കുമെന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടപടിയെടുക്കുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ എന്‍എംസി നടപടിയെടുത്തത്. ജനങ്ങള്‍ക്കിടയിലെ സമത്വത്തെയും വിശ്വാസ വൈവിധ്യത്തെയും ബഹുമാനിക്കാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇംപയറായി എന്ന് എന്‍എംസി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ ക്ലിനിക്കല്‍ പരാജയമോ മറ്റു പിഴവുകളോ ആരോപിക്കപ്പെട്ടിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം തിരികെ പ്രവേശിക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് ഇവരുടെ ജോലി കര്‍ശന നിരീക്ഷണത്തിലായിരിക്കും. കടുത്ത നിയന്ത്രണത്തിലായിരിക്കും ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരിക.

2016ലാണ് ഒരു രോഗിയുമായി ഇവര്‍ മതവിശ്വാസം സംബന്ധിച്ച് സംസാരിച്ചതായി എന്‍എംസിക്ക് പരാതി ലഭിച്ചത്. ശസ്ത്രക്രിയക്കു മുമ്പായി നല്‍കുന്ന ചോദ്യാവലി രോഗികളുമായി സംസാരിച്ച് പൂരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ടായിരുന്നു. അതില്‍ രോഗികളുടെ വിശ്വാസം സംബന്ധിച്ചുള്ള ചോദ്യവും ഉള്‍പ്പെടുന്നുണ്ട്. അത്തമൊരു സംഭാഷണത്തിനിടെ ഒരു രോഗിയോടും ബന്ധുവിനോടും പള്ളിയില്‍ പോയിരുന്നോ എന്നും ഇല്ലെങ്കില്‍ പോകണമെന്നും പറഞ്ഞതായാണ് ഇവര്‍ക്കെതിരായി ഉയര്‍ന്ന ഒരു ആരോപണം. ഇതു കൂടാതെ മറ്റൊരു രോഗിക്ക് ബൈബിള്‍ നല്‍കുകയും മറ്റു ചിലരോട് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആരോപണമുണ്ട്.