ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബൈബിളിലെ വാചകങ്ങളെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല എന്നും അതൊരു പാശ്ചാത്യ ആശയമാണ് എന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണ് എന്ന് എന്‍സിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ബൈബിളിന്റെ ഈ ദുര്‍വ്യാഖ്യാനം ജനങ്ങളില്‍ സംശയമുണ്ടാക്കുകയും ക്രിസ്തു മതത്തെ അധിക്ഷേപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത് എന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ് എന്നും എന്‍സിസിഐ പ്രസ്താവനയില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞ സംഭവം പുരുഷാധികാര ഘടനയുടെ ഇരയായ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് യേശു ക്രിസ്തു പിന്തുണ നല്‍കിയത് എന്നാണ്. യേശു ഒരിക്കലും ആള്‍ക്കൂട്ടക്കൊലകളേയോ ആള്‍ക്കൂട്ട അതിക്രമങ്ങളേയോ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഇത്തരം ഇരകളോടുള്ള യേശുവിന്റെ ദയയും അനുകമ്പയുമാണ് ഇവിടെ കാണുന്നത്. യേശു ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കുകയാണ് ചെയ്തത്.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കാന്‍ സര്‍ക്കാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും എന്‍സിസിഐ ആവശ്യപ്പെട്ടു.