സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഇന്നും വംശീയ വിവേചനങ്ങളാണ് നടക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ വെളിപ്പെടുത്തൽ. ചർച്ചിന്റെ ജനറൽ സിനഡ് യോഗത്തിലാണ് ബിഷപ്പ് ജസ്റ്റിൻ വെൽബി, സഭയുടെ പതിറ്റാണ്ടുകൾ നീണ്ട വിവേചനപരമായ ഇടപെടലുകളിലുള്ള അതൃപ്തി രേഖപ്പെടുത്തിയത്. വിൻഡ്റഷ് വിവാദങ്ങൾക്ക് ശേഷം, സഭയിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് ഖേദം രേഖപ്പെടുത്തി കൊണ്ട് ജനറൽ സിനഡ് പ്രസ്താവന പാസാക്കി. വിൻഡ്റഷ് പ്രശ്നത്തിൽ, 1948 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്ത ആളുകളെ തിരികെ അയക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. 2018 -ൽ വിൻഡ്റഷ് അഭയാർത്ഥികളെ അനധികൃതമായി നാടു കടത്തുന്നതിൽ ആഭ്യന്തര സെക്രട്ടറി ഖേദം പ്രകടിപ്പിച്ചിരുന്നു.

സഭയും ഇത്തരം ആളുകളോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് കാന്റർബെറി ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഉള്ള ഖേദം അദ്ദേഹം രേഖപ്പെടുത്തി. ഇവരോടുള്ള ശത്രുതാപരമായ സമീപനം മാറി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സാണ് സഭ കാണിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയിൽ നടക്കുന്ന എല്ലാ തരത്തിലുമുള്ള വിവേചനപരമായ സമീപനങ്ങൾക്കും മാറ്റം വരണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

സൗത്ത്വാർക്ക് ഡയോസിസ്സിലെ ബിഷപ്പ് ആയിരിക്കുന്ന റവ. മൗട്ടിൻ-മംബി, ആണ് ജനറൽ സിനഡ് യോഗത്തിൽ വംശീയത ക്കെതിരെയുള്ള ബില്ല് കൊണ്ടുവന്നത്. എല്ലാ അംഗങ്ങളും ഒന്നടങ്കം ഈ പ്രസ്താവനയെ പിന്തുണച്ചു. ഈ പ്രസ്താവന പാസാക്കിയതിനുശേഷമാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബെറിയുടെ ഈ വെളിപ്പെടുത്തൽ.