ലണ്ടനിലെ സ്‌ക്വയര്‍ മൈല്‍ മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടാന്‍ പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലുള്ള വേഗ നിയന്ത്രണം. ഈ പ്രദേശത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 15 മൈല്‍ വരെയായി കുറച്ചേക്കും. ഇവിടെ 90 ശതമാനം യാത്രകളും കാല്‍നടയായാണ് നടക്കുന്നത്. അത് പ്രോത്സാഹിപ്പിക്കാനും കാല്‍നട യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനുമാണ് നടപടി. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്നലെയാണ് സിറ്റ് ഓഫ് ലണ്ടന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ലണ്ടന്‍ നഗരത്തിലെ തെരുവുകളിലെ യാത്രകള്‍ പാതിയും കാല്‍നടയായാണ് നടക്കുന്നതെന്ന് കോര്‍പറേഷന്‍ നടത്തിയ ഒരു പഠനത്തിലും വ്യക്തമായി.

വാഹന ഗതാഗതം 2030 ഓടെ 25 ശതമാനമായി കുറയ്ക്കുന്നതു ലക്ഷ്യമിട്ടാണ് ഈ നീക്കം. 2044 ഓടെ ലക്ഷ്യം 50 ശതമാനമാക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 2021 ഓടെ പദ്ധതി നടപ്പാക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷന്‍ പ്ലാനിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി മേധാവി അലസ്റ്റര്‍ മോസ് ആണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ ഏറ്റവും മികച്ച രീതിയില്‍ ഗതാഗത സൗകര്യമുള്ള നഗരമാണ് ലണ്ടനെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ട്യൂബ് ലൈനുകളും 15 ട്യൂബ് സ്റ്റേഷനുകളും എട്ട് മെയിന്‍ ലൈന്‍ സ്റ്റേഷനുകളും നിരവധി ബസ് റൂട്ടുകളും വളരെ വേഗത്തില്‍ വളര്‍ന്നു വരുന്ന ബൈസിക്കിള്‍ നെറ്റ് വര്‍ക്കും നഗരത്തിന് സ്വന്തമാണ്.

സ്‌ക്വയര്‍ മൈലിലേക്ക് ദിവസവും എത്തുന്ന 513,000 ജോലിക്കാരെ സഹായിക്കുകയാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി സ്ട്രീറ്റുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്തു വരുന്നുണ്ട്. 1999 മുതല്‍ നഗരത്തിലെ സൈക്കിളിംഗില്‍ 292 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിട്ടുമുണ്ട്.