ഗ്രാമര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി എന്തുകൊണ്ടാണ് വിവാദമാകുന്നത്? 1944 എജ്യുക്കേഷന്‍ ആക്ട് അനുസരിച്ച് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളാണ് ഇവ. കഴിവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാറുള്ളത്. 11-പ്ലസ് എക്‌സാമില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത്. ഈ പരീക്ഷയില്‍ വെര്‍ബല്‍-നോണ്‍ വെര്‍ബല്‍ റീസണിംഗ്, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് കോപ്രിംഹെന്‍ഷന്‍, പംങ്ചുവേഷന്‍, ഗ്രാമര്‍, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

163 ഗ്രാമര്‍ സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 69 എണ്ണവുമുണ്ട്. 2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി 140 പുതിയ ഫ്രീ സ്‌കൂളുകള്‍ തുടങ്ങുമെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മിക്കവയും ഗ്രാമര്‍ സ്‌കൂളുകളായിരിക്കുമെന്നാണ് കരുതുന്നത്. 2020ല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. പുതിയ തൂക്കു പാര്‍ലമെന്റ് കണ്‍സര്‍വേറ്റീവുകളുടെ പല വിവാദ പദ്ധതികളും മാറ്റിവെച്ചിരിക്കുകയാണ്. അതില്‍ ഈ പദ്ധതിയും ഉള്‍പ്പെടുന്നു. 11-പ്ലസ് പരീക്ഷ വിജയിക്കാത്തവര്‍ സെക്കന്‍ഡറി മോഡേണ്‍ സ്‌കൂളുകളിലേക്കാണ് പോകുക. വൊക്കേഷണല്‍ ട്രേഡുകള്‍ പഠിപ്പിക്കുന്ന ഈ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം പല വിധത്തിലാണ്.

മിക്ക പ്രൈമറി സ്‌കൂളുകളിലും ഇല്ലാത്ത വിഷയങ്ങളാണ് 11 പ്ലസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നേരത്തേ തന്നെ വിവാദമുയര്‍ന്നിരുന്നു. ഇത് ക്ലാസ് അസമത്വം വളര്‍ത്താനേ ഉപകരിക്കൂ എന്ന വാദവും ഉയര്‍ന്നിരുന്നു. പല കുടുംബങ്ങള്‍ക്കും ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ സാധിച്ചിരുന്നില്ല. ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ ജോലികള്‍ ലഭിക്കുന്നതില്‍ പോലും വിവേചനം നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്നാല്‍ ഗ്രാമര്‍ സ്‌കൂളുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നവയാണെന്ന് പ്രധാനമന്ത്രി പറയുന്നു. നോണ്‍ സെലക്ടീവ് സ്റ്റേറ്റ് സ്‌കൂളുകളേക്കാള്‍ ലീഗ് ടേബിള്‍ പ്രകടനങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ അത്ര മെച്ചപ്പെട്ടവയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.