ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസ്: ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പ്രതിഷേധിച്ച ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ലോകത്ത് നടക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യന്റെ ഇടപെടലാണെന്ന് ഇത് നിയന്ത്രിക്കാന്‍ മനുഷ്യന് തന്നെ സാധിക്കുമെന്നും അവകാശപ്പെടുന്ന ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ഏതാനും ദിവസങ്ങളാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ ഗൗരവം പൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധകരുടെ പ്രധാന ആവശ്യം. ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ കഴിഞ്ഞ ദിവസമുണ്ടായ സമരത്തില്‍ പോലീസ് ഇടപെട്ടത് പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ പിങ്ക് ബോട്ടുമായി എത്തിയ ഏതാനും പേരാണ് സമരം ആരംഭിക്കുന്നത്. വൈകാതെ സമരപ്രവര്‍ത്തകരെയും ബോട്ടിനെയും മാറ്റാന്‍ പോലീസുകാരെത്തി. പിങ്ക് ബോട്ട് വളഞ്ഞ പോലീസ് ബോട്ട് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിമിങ്ങള്‍ക്കകം തന്നെ തെരുവ് പൂര്‍ണമായും പ്രതിഷേധകരെ കൊണ്ട് നിറഞ്ഞു. ആര്‍പ്പുവിളികളും പ്രതിരോധഗാനങ്ങളും പാടി ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പിങ്ക് ബോട്ട് വളഞ്ഞു. കൂടുതല്‍ ബോട്ടുകള്‍ ഞങ്ങളുടെ കൈവശമുണ്ടെന്ന് പോലീസുകാരോട് പ്രതിഷേധകര്‍ വിളിച്ചു പറയുകയും ചെയ്തു. ഇതിനിടയില്‍ ബോട്ടിലുണ്ടായിരുന്ന സമരത്തിന്റെ പ്രധാന നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിഷേധത്തിന്റെ ഗൗരവും വര്‍ധിച്ചതോടെ പോലീസ് ബോട്ട് ബലമായി മാറ്റുകയും പ്രതിഷേധകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട ദിവസം മുമ്പ് പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആക്ടിവിസ്റ്റുകളുടെ തീരുമാനം. വെള്ളിയാഴ്ച്ച മാത്രം നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന.