ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റുകൾ ലണ്ടനിലെ വാണിജ്യ ജില്ലയെ ലക്ഷ്യമാക്കി പ്രതിഷേധിച്ചു. തിങ്കളാഴ്ച ബാങ്ക് ജംഗ്ഷനിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പ്രധാന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാക്കി. ലണ്ടനിലെ ബാങ്കുകൾ പരിസ്ഥിതി ആഘാതങ്ങൾക്ക് വേണ്ടിയാണു പണം ചിലവഴിയ്ക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്തു തടിച്ചു കൂടിയ പ്രവർത്തകർ റോഡുകൾ തടഞ്ഞു. സംഭവം പോലീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

 

“പ്രകൃതിയെ നശിപ്പിച്ചു, ചൂഷണം ചെയ്തു ഇല്ലാതെ ആക്കുന്ന ആഗോള ശക്തികേന്ദ്രമാണ് ലണ്ടൻ “എന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിനിധി ആയ കാറോലിൻ പറഞ്ഞു.

പ്രകൃതിയെ സാമൂഹികമായും, രാഷ്ട്രീയമായും, സാമ്പത്തികമായും തകർക്കുന്ന ആധുനിക സമൂഹത്തിന്റെ ചെയ്തികൾക്കെതിരെ 2 ആഴ്ച നിസ്സഹകരണസമരത്തിനു തീരുമാനിച്ചിരിക്കുകയാണ് പ്രവർത്തകർ.

പെട്രോളിയം പദ്ധതികൾക്ക് ധനസഹായം നൽകുന്നത് ആഗോളതാപനം പരിമിതപ്പെടുത്താനുള്ള 2015 ലെ പാരീസ് കരാറിന്റെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മോളിക്യുലർ ബയോളജിയിൽ പിഎച്ച്ഡി നേടിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ബ്രോഡ്കാസ്റ്റർ എമിലി ഗ്രോസ്മാൻ പറഞ്ഞു.വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യത .