സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ക്ലൌഡ് സീഡിംഗ് വഴി മഴ പെയ്യിക്കാനാണ് ആലോചിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വരള്‍ച്ച സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാന നേരിടുന്നതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഒക്ടോബറില്‍ തന്നെ വരള്‍ച്ച നേരിടുന്നതിനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 34 ശതമാനം മഴ കുറഞ്ഞു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്ന കാര്യങ്ങള്‍ നവംബറില്‍ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു വെന്നും റവന്യൂമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന വരള്‍ച്ചയെ കുറിച്ച് നിയസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്കിയത്.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ വികലാംഗര്‍ എന്ന പദപ്രയോഗം ഒഴിവാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഭിന്നശേഷിയുള്ളവര്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഇന്ന് തന്നെ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയിലൂടെ നാശത്തിന്റെ പാതയിലുള്ള ജലസ്രോതസ്സുകളെയും പൂര്‍ണ്ണമായും വീണ്ടെടുക്കും.

ജൈവ പച്ചക്കറികള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചോദ്യേത്തര വേളയില്‍ സഭയെ അറിയിച്ചു.

ബജറ്റ് ചോര്‍ച്ച ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം നിയമസഭ ഇന്നും പ്രക്ഷുബ്ധമാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷ നിലപാട്.

കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ ഇന്ന് പ്രസ്താവന നടത്താനും സാധ്യതയുണ്ട്.