തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വിഭാവനം ചെയ്ത കിഫ്ബി പദ്ധതിക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അതെന്തോ പരിഹാസ്യമായ സംഗതിയാണെന്നാണ് തോന്നല്‍. എന്നാല്‍ കിഫ്ബി ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ജി. സുധാകരനെ ഉന്നം വെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് എന്ന കിഫ്ബിയിലൂടെ 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. അത്തരത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സായ കിഫ്ബി ഒരിക്കലും പരിഹാസത്തോടെ നോക്കിക്കാണേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത പദ്ധതിക്കെതിരെ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കാതെ പുറമേ നിന്നും
വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പോലും ബജറ്റില്‍ പണം നീക്കിവെക്കാനില്ല. 3,000 കോടി രൂപയെങ്കിലും നീക്കിവെക്കേണ്ട പൊതുമരാമത്ത് വകുപ്പിന് 129 കോടിയാണ് ആകെ ലഭിച്ചതെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.