കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.

മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.