കട്ടപ്പന : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോളിയുടെ കുട്ടിക്കാല ചരിത്രങ്ങൾ തേടി മാധ്യമ പട കട്ടപ്പനയിൽ കറങ്ങി നടക്കുന്നു . ജോളിയുടെ കുട്ടിക്കാലം അറിയാവുന്നവരിൽ നിന്ന് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് എല്ലാവരും

ജോളി ജോസഫ് ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയല്‍വാസികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.

കോളേജ് ഹോസ്റ്റലില്‍ നിന്നും സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷ്ടിച്ചാണ് ജോളിയുടെ ക്രിമിനല്‍ ജീവിതത്തിന്റെ ആരംഭം. അന്വേഷണത്തിനൊടുവില്‍ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാല്‍ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പാലായിലുള്ള പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് ചേര്‍ന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.- സഹപാഠി ജയദീപ് പറയുന്നു.

കട്ടപ്പനയിലെ വീട്ടില്‍ അറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്നും ജോളി കറങ്ങാന്‍ പോകറുണ്ടായിരുന്നു. 1992 മുതല്‍ 95 വരെ ഉണ്ടായിരുന്ന ക്ലാസില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടായതിനാല്‍ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു.