കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്.

‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ എന്നാണ് ഒരു കമന്റ്. മറ്റൊന്ന് ‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. ‘നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര്‍ പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ എവളുമാര്‍ക്ക് ഒടുക്കത്തെ വാലാ’ ഇങ്ങിനെയാണ് ഒരു കമന്റ് പോകുന്നത്.

‘കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ’ എന്ന കമന്റും ഉണ്്. കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ഭര്‍ത്താവിനെ ജീവനോടെ കാണാന്‍ എത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമായിരുന്നു.

പ്രണയസാക്ഷാത്ക്കാരത്തിനായി ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസീക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയപരാജയം ഇതിനൊന്നും പരിഹാരമില്ലെന്നിരിക്കെ കൊലവിളി മാറാത്ത ഒരു കൂട്ടം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.