കിടപ്പാടം ഒഴിപ്പിക്കുന്നത് തടഞ്ഞ വൃദ്ധദമ്പതികളെയും പെണ്‍മക്കളെയും ജയിലിലടച്ച് പൊലീസിന്റെ കൊടുംക്രൂരത. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് വിലയാധാരം വാങ്ങി കരം അടിച്ചുതാമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടുംബത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. റവന്യൂ അധികൃതരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.

പൊലീസ് ചെയ്ത കൊടും ക്രൂരതയുടെ നേര്‍ചിത്രമാണ് ഈ ദൃശ്യങ്ങള്‍. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിച്ചെന്ന് ആരോപിച്ച് വൃദ്ധനേയും ഭാര്യയേയും മൂന്ന് പെണ്‍മക്കളെയും ഒരു കരുണയുമില്ലാതെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയത്. തോട് പുറംമ്പോക്ക് കയ്യേറിയത് ഒഴിപ്പിച്ചതിന് തടസം നിന്നതിന് 82 കാരന്‍ ജയിംസ് ഭാര്യ 72 കാരി തങ്കമ്മ എന്നിവരെയും മൂന്ന് പെണ്‍മക്കളേയും നാലു വയസുള്ള കുഞ്ഞിനേയും പൊലീസ് ജയിലിലാക്കി.

മൂന്ന് ദിവസം ജയിലറയില്‍ കിടന്ന ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഹാജരാക്കിയ രേഖകള്‍ വലിയ ഗൂഡാലോചനയുടെ സൂചനകളാണ് നല്‍കുന്നത്. വിലയാധാരം വാങ്ങി കരം അടച്ച് താമസിച്ചിരുന്ന ഭൂമിയില്‍ നിന്നാണ് ഇവരെ ഇറക്കി വിട്ടതെന്ന് രേഖകള്‍ പറയുന്നു.

ചിറയന്‍കീഴ് തഹസീല്‍ദാര്‍ ക്ലമന്റ് ലോപ്പസിന്റെ നിര്‍ദേശ പ്രകാരമായിരുന്ന പൊലീസ് നടപടി. അനധികൃത കയ്യേറ്റമാണെന്ന റവന്യൂ അധികൃതരുടെ കടുത്ത നിലപാടില്‍ പൊലീസ് കണ്ണില്‍ ചോരിയില്ലാതെ പെരുമാറുകയായരിന്നു. അയല്‍വാസിക്ക് ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ നാടകമായിരുന്നോ ഇതെന്നും സംശയമുണ്ട്.