ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അത്ലറ്റിക് താരം മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. പാരാ അത്ലറ്റ് ദീപാ മാലിക്കും ഗുസ്തി താരം ബജ്രംഗ് പൂനിയയും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും അര്‍ഹരായി.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് അനസ്. മിക്‌സഡ് റിലേയില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും അനസ് നേടിയിരുന്നു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് അനസ്. സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്.

വിമല്‍കുമാര്‍ (ബാഡ്മിന്റണ്‍) സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മോഹിന്ദര്‍ സിംഗ് ധില്യണ്‍ (അത്ലറ്റിക്സ്), മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രംഭീര്‍ സിംഗ് ഖോഖര്‍ (കബഡി), സഞ്ജയ് ഭരദ്വാജ്( ക്രിക്കറ്റ്) എന്നിവരെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്തു.

മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രെഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് നിര്‍ദ്ദേശം. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ഈ ടീമിന്റെ വല കാത്തത് മാനുവലായിരുന്നു.

പുരസ്‌കാരങ്ങളുടെ പൂര്‍ണ്ണപട്ടിക