ശബരിമല യുവതീ പ്രവേശത്തിലെ സംസ്ഥാനത്ത് പലയിടത്തും തെരുവുയുദ്ധം. മവേലിക്കരയിൽ ചായക്കട പ്രതിഷേധക്കാർ അടിച്ചു തകർത്തു. ബുദ്ധ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പളനിയുടെ കടയാണ് തകർത്തത്. പളനിയുടെ വികാലംഗനായ പതിനേഴുകാരൻ മകനും അമ്മ സുശീലെയും ആക്രമണത്തിനിരയായി. കട തുറന്നതിനെയായിരുന്നു പ്രതിഷേധം. കടയിൽ ഉണ്ടായിരുന്ന പലഹാരങ്ങളും അലമാരയുടെ അടിച്ചു തകർത്തു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, തിരുവല്ല, മാവേലിക്കര, പാലക്കാട് തുടങ്ങി വിവിധ ഇടങ്ങളില്‍ സംഘര്‍ഷം അക്രമത്തിലേക്കടക്കം വഴിമാറുന്ന കാഴ്ചയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം–ബിജെപി സംഘര്‍ഷം തുടരുകയാണ്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തി. ഫ്ലക്സുകളും ബാനറുകളും തകര്‍ത്തു. പൊലീസ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമം തുടരുകയാണ്.

നെയ്യാററിൻകരയിൽ പൊലീസ് ഉപരോധിച്ചവരെ വിരട്ടി ഒാടിച്ചതിനെ തുടർന്ന് വൻ സംഘർഷം

പാലക്കാട് നഗരവും മുള്‍മുനയിലായി. കടകള്‍ അടപ്പിച്ചവരെ വിരട്ടിയോടിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസുകാര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വിഡിയോ സ്റ്റോറി കാണാം.

ഗുരുവായൂര്‍ കിഴക്കേനടയില്‍ കല്ലേറില്‍ എസ്ഐ:പ്രേമാനന്ദകൃഷ്ണന് പരുക്കേറ്റു. മാവേലിക്കര താലൂക്ക് ഓഫിസ് ആക്രമിച്ചു. പാലക്കാട് കൊടുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലേറുണ്ടായി. പത്തനംതിട്ട ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസില്‍ ബിജെപി കരിങ്കൊടി കെട്ടി റീത്ത് വച്ചു.

ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപിച്ചത്. സെക്രട്ടറിയേറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ നാല് സ്ത്രീകള്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെയെത്തി. മുഖ്യമന്ത്രി ഒാഫീസിലുണ്ടായിരുന്നപ്പോഴാണ് ഇത്. നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍.
ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അരങ്ങേറി. പലയിടത്തും റോഡ് ഉപരോധം തുടരുകയാണ്. മാവേലിക്കരയില്‍ കട അടിച്ചുതകര്‍ത്തു. സുശീല, ജയപ്രകാശ് എന്നിവര്‍ക്ക് പരുക്കേറ്റു.

ശബരിമല കര്‍മസമിതിയുടെ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപി രണ്ടുദിവസത്തെ സംസ്ഥാനവ്യാപക പ്രതിേഷധം നടത്തും. ശബരിമല കര്‍മസമിതിയുടെ സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി പറഞ്ഞു.

രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ദേശീയ ആരോഗ്യ മിഷന്‍ നാളെ തിരുവനന്തപുരത്ത് നടത്താനിരുന്ന അഭിമുഖം ഹര്‍ത്താല്‍ കാരണം മാറ്റിവച്ചു.