കോണ്‍ഗ്രസും ബിജെപിയും രാജ്യത്തുടനീളം പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ്. ബിജെപി ഹിന്ദുത്വത്തിന് ഊന്നല്‍ നല്കുന്ന പാര്‍ട്ടിയാണെങ്കില്‍ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ യാതെരുവിധ സഖ്യത്തിനും സാധ്യതയില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് മിസോറാമില്‍ നിന്നുള്ള വാര്‍ത്ത. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.

കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയായി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തിന് വെളിയില്‍ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അമ്പരപ്പിക്കുന്ന സഖ്യം പിറന്നിരിക്കുന്നത്.