മലബാറിന്റെ സാമുദായിക സമവാക്യങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന നേതാവാണ് കെ.മുരളീധരൻ. മുരളീധരനെ പോലെയുള്ള സ്ഥാനാർതത്ഥി പി.ജയരാജനെ വൻ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. അൽപം വൈകിയാണങ്കിലും വടകരയിൽ ഉചിതമായ സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് കെ.മുരളീധരൻ.

ഒപ്പം പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ ജനകീയ എംപിയായി തുടര്‍ന്നതിന്റെ കരുത്തും തുണയാകും. ഈ കാലത്ത് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തിച്ചത് വലിയ ബന്ധങ്ങളാണ് ജില്ലയില്‍ മുരളിക്കുള്ളത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലും മുരളിയുടെ വരവ് സ്വാധീനിക്കും.

തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.മലബാറിലെ ഇഷ്ട രാഷ്ട്രീയ തട്ടകത്തിലേക്ക് വടകര വഴി കെ.മുരളീധരന്റെ രണ്ടാംവരവ്. വടകരയില്‍ അങ്കംജയിച്ചാല്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒപ്പംനില്‍ക്കുന്ന മലബാറിന്റെ േനതാവായി മുരളീധരന്‍ മാറും.
സേവാദള്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച മുരളീധരന് ആശ്രിത വത്സലനായ അച്ഛന്‍ കരുണാകരന്റെ അനുഗ്രഹം എക്കാലത്തുമുണ്ടായിരുന്നു. 1989ല്‍ കോഴിക്കോട് നിന്നും ലോകസഭയിലേക്ക് കന്നിഅങ്കം, 91ലും 99ലും കോഴിക്കോട് മണ്ഡ‍ലം മുരളീധരനൊപ്പം നിന്നു.

കെപിസിസി ജനറല്‍സെക്രട്ടറിയായും വൈസ്പ്രസിഡന്റായും മുരളീധരന്‍ അതിവേഗം വളര്‍ന്നു. 2001 മുതല്‍ 2004 വരെ കെപിസിസി പ്രസിഡന്റായും കഴിവുതെളിയിച്ചു. എകെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റെങ്കിലും ഉപ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്നും തോറ്റു. ഗ്രൂപ്പ് പോരില്‍ നേതൃത്വവുമായി പിണങ്ങി മുരളീധരനും കരുണാകരനും 2005ല്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി രൂപീകരിച്ച് ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

വയനാട്ടില്‍ മുന്നണിബന്ധങ്ങളില്ലാതെ മത്സരിച്ചു തോറ്റെങ്കിലും ലക്ഷത്തിനടുത്ത് വോട്ട്നേടി. എന്‍സിപി ലയനവും പുറത്താക്കലും കഴിഞ്ഞ് 2011ല്‍ മാതൃപ്രസ്ഥാനത്തില്‍ തിരിച്ചെത്തിയതും കരുത്തനായി തന്നെ. കാലം പാഠം പഠിപ്പിച്ചുവെന്ന് മുരളീധരന്‍ പാര്‍ട്ടിവിട്ടകാലത്തെ കുറിച്ച് പറായാറുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയം മുരളീധരനെ പാര്‍ട്ടിയില്‍ വീണ്ടും ഉന്നതനാക്കി. കെപിസിസി പ്രചരണ കമ്മിറ്റിയുടെ െചയര്‍മാനായി ഹൈക്കമാന്റ് നിശ്ചയിച്ചതും മുരളീധരനുള്ള അംഗീകാരമായി.

വടകരയില്‍ പി ജയരാജനെ വീഴ്ത്താനുള്ള വലിയ ദൗത്യം മുരളീധരനെ ഏല്‍പിക്കുന്നതും അദേഹത്തിനുള്ള അംഗീകാരമാണ്. ഈ അഗ്നിപരീക്ഷയില്‍ ജയിച്ചുകേറിയാല്‍ പാര്‍ട്ടിയില്‍ കെ കരുണാകരന്റെ പിന്‍ഗാമിയായി മുരളീധരന്‍ പുനപ്രതിഷ്ഠിക്കപ്പെടും.

വടകര തര്‍ക്കത്തില്‍ ഇടപെട്ട് ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത്‌ എത്തിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. മല്‍സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നു. വടകരയില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നുതിനിടെയാണ് തീരുമാനം.

കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്റെ പേരും വടകരയില്‍ പരിഗണനയിലുണ്ടായിരുന്നു. വിഎം സുധീരന്‍ അടക്കം ധാരാളം നേതാക്കളെയും പാര്‍ട്ടി സമീരിച്ചു. വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. രക്തസാക്ഷികളെ ഒാര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.