കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ പ്രക്ഷോഭം നാളെ ഡൽഹിയിൽ. രാംലീല മൈതാനത്തു നടക്കുന്ന മഹാറാലിക്ക് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.

പൗരത്വ ഭേദഗതി ബിൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മാ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തികാട്ടിയാണ് കോൺഗ്രസ്‌ പ്രക്ഷോഭം. ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് കോൺഗ്രസ്‌ അവകാശവാദം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകും. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.

പൗരത്വ ബില്ലിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനെതിരെയും റാലിയിൽ പ്രതിഷേധമുയരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സമ്മേളനത്തിനെത്തും. കഴിഞ്ഞ മാസം സംസ്ഥാന, ജില്ലാ തലങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ സമാപനമാണ് റാലി.

എന്നാൽ അക്രമാസക്തമായ പ്രക്ഷോഭം തുടരുന്ന അസമില്‍ ചിലമേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. .ദിബ്രുഗഡ് നഗരമേഖലയിലും ചന്ദ്രിനാരിയിലുമാണ് അഞ്ചു മണിക്കൂര്‍ ഇളവ്. ഗുവാഹത്തിയിലും ചന്ദ്രിനാരിയിലും സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. പൗരത്വബില്ലിനെതിരായ പ്രതിഷേധം ഏറ്റവും ശക്തമായി പ്രകടമായ മേഖലയാണ് ചന്ദ്രിനാരി. അതേസമയം പ്രക്ഷോഭം തുടരുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ അറിയിച്ചു.

പൗരത്വബില്ലിനെതിരെ കലാ സാഹിത്യ ചലച്ചിത്രമേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പത്തുമണിക്കൂര്‍ ഉപവാസ സമരം രാവിലെ മുതല്‍ ആരംഭിച്ചു. കര്‍ഫ്യൂവിനെതുടര്‍ന്ന് ജനജീവിതം പലേടത്തും സ്തംഭിച്ചു. പത്തു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക്കൂടി നിര്‍ത്തിവച്ചു. ഇന്നലെ പൊലീസ് വെടിവയ്പില്‍ രണ്ടുപേരാണ് അസമില്‍ കൊല്ലപ്പെട്ടത്.

അതേസമയം ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. മോദി – ഷിന്‍സോ ആബെ കൂടിക്കാഴ്ച നടക്കേണ്ടത് ഞായറാഴ്ച ഗുവാഹത്തിയിലാണ്. ഇന്നലെ ബംഗ്ലദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. നയതന്ത്ര ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബംഗ്ലദേശ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി. സുരക്ഷ കൂട്ടണമെന്നും ആവശ്യം.