പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് വീണ്ടും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാഹുല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകസമിതി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രവർത്തക സമിതിയിൽ പങ്കെടുക്കുന്നില്ല.

പരാജയപ്പെട്ട പടത്തലവനായാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിനെത്തിയത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായെങ്കിലും റിപ്പോർട്ടുകൾ പാർട്ടി തള്ളി. രാഹുൽ ഗാന്ധിയല്ല തോൽവിയുടെ ഉത്തരവാദിയെന്ന് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധിയുടെ നരേന്ദ്രമോദിക്കെതിരായ ചൗക്കി ദാർ ചോർ ഹെ മുദ്രാവാക്യവും വയനാട് സ്ഥാനാർഥിത്വവും ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന വിമർശനമുണ്ട്.

സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. ഉത്തർപ്രദേശ് പി.സി സി അധ്യക്ഷൻ രാജ് ബബാറും ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്നായി കും രാജി സമർപ്പിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലും പാർട്ടിക്കുള്ളിലെ കലഹങ്ങൾ പരാജയ കാരണമായി എന്ന വിമർശനം ശക്തമാണ്. പ്രധാന പ്രചാരണ വിഷയമായിരുന്ന ന്യായ് പദ്ധതി സാധാരണക്കാരുടെ ഇടയിലേക്കെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല.