ലണ്ടന്‍: കുക്ക്‌സ്ടൗണിലെ ഒരു ഹോട്ടലിലുണ്ടായ തിരക്കില്‍പ്പെട്ട് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ലോറന്‍ ബുള്ളോക്ക്(17), മോര്‍ഗന്‍ ബെര്‍ണാഡ്(17), കോണര്‍ ക്യുറി(16) എന്നിവര്‍ക്കാണ് ജിവന്‍ നഷ്ടമായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. ഹോട്ടലിന്റെ പ്രവേശന കവാടത്തിലുണ്ടായ അനിയന്ത്രിതമായ തിരക്കാണ് വന്‍ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോട്ടലിന്റെ സമീപപ്രദേശത്തും അകത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തിരക്ക് നിയന്ത്രിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് അപകട കാരണമെന്ന് ചില ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വൈകീട്ട് ഏതാണ്ട് 9.30 ഓടെ ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി കൗമാര പ്രായക്കാരായ നിരവധി പേരെത്തിയിരുന്നു. ഹോട്ടലില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അധികം പേരുണ്ടായിരുന്നതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് കവാടത്തിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പരാമാവധി പിറകിലേക്ക് മാറ്റാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഉന്തുംതള്ളും ആരംഭിക്കുന്നത്. കവാടത്തിലൂടെ ഒരേസമയം പത്തിലധികം പേര്‍ പുറത്തേക്കും അകത്തേക്കും പോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് മൂന്ന് പേര്‍ അപകടത്തില്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ച കുട്ടികളുടെ അനുശോചക സൂചകമായി ഹോട്ടലിന് മുന്നില്‍ ആളുകള്‍ പൂക്കളുമായി എത്തിയിരുന്നു.

കവാടത്തിലേക്ക് കയറുന്നതിനായി നേരത്തെ ക്യൂ സിസ്റ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഇല്ലാതാവുകയും കുട്ടികളില്‍ ചിലര്‍ നിലത്ത് വീഴുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിയത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകടം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. ഹോട്ടലിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തണമെന്ന് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കി. തിരക്ക് അല്‍പ്പസമയത്തിനകം തന്നെ നിയന്ത്രിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.