വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിര്‍ത്തി ജില്ലയായ കുടകിലും. രണ്ടിടങ്ങളിലായുള്ള ഉരുള്‍പൊട്ടലില്‍ ഇവിടെ ഏഴ് പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി.

ഭാഗമണ്ഡലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് രണ്ട് പേര്‍ മരിച്ചത്. ഇവിടെ എട്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.

മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കര്‍ണാടകത്തില്‍ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. വടക്കന്‍ കര്‍ണാടകത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന ആക്ഷേപം ഉണ്ട്. കര്‍ണാടകത്തിന് അടിയന്തര സഹായമായി കേന്ദ്രം 126 കോടി രൂപ അനുവദിച്ചു