ടോക്കിയോ : ലോകമെങ്ങും കൊറോണ ഭീതിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജപ്പാനില്‍ നിന്നും ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നതു. ജപ്പായിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന നാലായിരത്തോളം പേര്‍ നിരീക്ഷണത്തിലെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ യൊക്കൊഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെയും സഞ്ചാരികളെയും കപ്പലില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

ഇതേ കപ്പലില്‍ കഴിഞ്ഞ മാസം യാത്ര ചെയ്തയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യാത്രയ്ക്കിടെ ഇയാളില്‍ രോഗ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. എന്നാല്‍ ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷം ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങി. ഇതോടെ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന 273 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പരിശോധന ഫലത്തില്‍ 10 പേര്‍ക്ക് പോസിറ്റീവായി.

കപ്പലിലുള്ള 3700 സഞ്ചാരികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൊറോണ സ്ഥിരീകരിച്ചവരെ കപ്പലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.