മലപ്പുറം ∙ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനിൽ നിന്നു നാട്ടിലേക്കെത്താൻ സർക്കാരിന്റെ സഹായം അഭ്യർഥിച്ചു മലയാളി വിദ്യാർഥികൾ. വുഹാനിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യൻ വിദ്യാർഥികളാണു സഹായം തേടി വിഡിയോ സന്ദേശമയച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.

യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിനുള്ളിൽ ആഴ്ചകളായി കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ അനുവാദമില്ലെന്നും മറ്റൊരു വിഡിയോയിൽ വിദ്യാർഥികൾ പറയുന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നു തുടങ്ങി. പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നത്. റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നിരിക്കുന്ന കടകളിൽ വൻ തിരക്കും. പക്ഷെ അവിടെനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഭയമാണെന്നും വിദ്യാർഥികൾ പറയുന്നു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾക്കായി ഇതുവരെ മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.