സ്വന്തം ലേഖകൻ

 

ബ്രിട്ടൻ – ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ എണ്ണം ചൈന മറയ്ക്കുവാൻ ശ്രമിക്കുന്നതായി ഇവിടെ അകപ്പെട്ടുപോയ 37 കാരനായ ബ്രിട്ടീഷ് അധ്യാപകൻ ടോം എല്ലെന്റർ ആരോപിച്ചു. കഴിഞ്ഞദിവസം ചൈനയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്മാരുമായി തിരികെ ബ്രിട്ടനിലേക്ക് പോയ ഇവാക്കുവേഷൻ ഫ്ലൈറ്റിൽ ഇദ്ദേഹത്തിന് പോകുവാൻ സാധിച്ചില്ല. താൻ ഇവിടെ അകപ്പെട്ടുപോയ അവസ്ഥയാണെന്നും, അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ അധികാരികൾ അവിടെ നടക്കുന്ന സംഭവങ്ങൾ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ മരണ കണക്കുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലുള്ള കണക്ക് പ്രകാരം ഏകദേശം 9700 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 213 പേർ കൊറോണ ബാധമൂലം മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ ബ്രിട്ടനിൽ നിന്നും ചൈനയിലേക്ക് രണ്ട് ഇവാക്കുവേഷൻ ഫ്ലൈറ്റുകൾ ആണ് എത്തിയത്. ഇതിൽ രണ്ടിലും ടോമിന് ലഭിച്ചില്ല. തന്റെ രക്ഷയ്ക്കായുള്ള എല്ലാ മാർഗങ്ങളും ശ്രമിക്കുകയാണ് അദ്ദേഹമിപ്പോൾ. ചൈനയിൽ മതിയായ മാസ്കുകൾ പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ രക്ഷപെടലിനായി ഒരു പേജ് തന്നെ അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ കൊറോണ വൈറസ് കുറച്ച് മാസങ്ങളും കൂടി ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് ഉള്ള രണ്ടാമത്തെ ഫ്ലൈറ്റ് ഞായറാഴ്ച എത്തിച്ചേർന്നിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത്, ഫിലിപ്പീൻസിൽ കൊറോണ ബാധ മൂലം ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ബ്രിട്ടണിൽ രണ്ട് കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.