സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ബാധ വിട്ടൊഴിയുന്നില്ല. ചൈനയിൽ നിന്നും 30ഓളം രാജ്യങ്ങളിലേക്ക്​ പടർന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടനയുടെ നിർദേശം. ചൈനയിൽ മരണസംഖ്യ 2600ൽ ഏറെ ആയി ഉയർന്നു. ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലേയ്ക്ക്​ വൈറസ്​ ബാധ പടരുന്നത്​ ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഇറ്റലിയിൽ ഏഴുപേർ കൊറോണ ബാധിച്ച്​ മരിക്കുകയും 200 ഓളം പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്. ഇറാനിൽ 12 പേരാണ്​ കൊറോണ ബാധിച്ച്​ ഇതുവരെ മരിച്ചത്. ദക്ഷിണ കൊറിയയിൽ 231 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ മൊത്തം 833 കേസുകളും എട്ട് മരണങ്ങളും. വൈറസ് അതിവേഗം പടരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.

“ഞാൻ പരിഭ്രാന്തനാകില്ല, പക്ഷേ ഇറ്റലിയിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്,” യൂറോപ്യൻ യൂണിയൻ പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫസർ ഹെർമൻ ഗൂസെൻസ് ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വൈറസ് പടർത്തുന്നു എന്ന് പറയുന്നത് ആശങ്ക ഉണർത്തുന്ന ഒന്നാണ്. ഇതാണാവസ്ഥ എങ്കിൽ നമ്മൾ അടുത്ത ഒരു ലോക വ്യാധിയുടെ വക്കിലാണ് ; അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ് സെല്ലുലാർ മൈക്രോബയോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സൈമൺ ക്ലാർക്കും ഇതേ ആശങ്ക പങ്കുവെച്ചു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് അണുബാധയുണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്തയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മാർഗരറ്റ് ഹാരിസ് പറഞ്ഞു.

കോവിഡ് 19 രോഗം മൂലം ഈയാഴ്ച ഓഹരി വിപണിയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എഫ് ടി എസ് ഇ 100 3.2% ആയി കുറഞ്ഞു. 40 ബില്യൺ ഡോളർ നഷ്ടമായി. ഫ്രാങ്ക്ഫർട്ട്, പാരീസ്, മാഡ്രിഡ് തുടങ്ങി ഏഷ്യയിലും ഓഹരിവിപണി ഇടിഞ്ഞു. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനോട് ചേർന്നുള്ള ലോംബാർഡിയിലെ 50,000 ത്തോളം ജനങ്ങളെ സുരക്ഷിതമായ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം ഓസ്ട്രിയയിലേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി അടച്ചു. ഇറ്റാലിയൻ അധികൃതർ ഫുട്ബോൾ മത്സരങ്ങളും റദ്ദാക്കി. സ്കൂളുകൾ, തിയറ്റർ പ്രകടനങ്ങൾ, വെനീസിലെ കാർണിവൽ എന്നിവയൊക്കെ നിർത്തിവെച്ചു. രോഗത്തെ തടയാൻ എല്ലാ നടപടികളും ഇറ്റലി സ്വീകരിച്ചുകഴിഞ്ഞു. ദക്ഷിണ കൊറിയയിലും സ്ഥിതി മോശമാണ്. “ഡേഗു മേഖലയിലെ വ്യാപനം ഫലപ്രദമായി തടയാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഇത് രാജ്യവ്യാപകമായി പകരാൻ ഇടയാക്കും.” ആരോഗ്യ സഹമന്ത്രി കിം കാങ്-ലിപ് പറഞ്ഞു. ഇറ്റലിയിലും ദക്ഷിണ കൊറിയയിലും ഇറാനിലും സംഭവിക്കുന്നത് ലോകത്തെവിടെയും സംഭവിക്കാം എന്ന് എഡിൻബർഗ് മെഡിക്കൽ സ്‌കൂൾ യൂണിവേഴ്‌സിറ്റി ഗ്ലോബൽ ഹെൽത്ത് ഗവേണൻസ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ ദേവി ശ്രീധർ പറഞ്ഞു.