അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണാ വൈറസിനെ പ്രതിരോധിക്കാനായുള്ള സാമൂഹിക അകലം പാലിക്കേണ്ടി വരുന്നത് ഒരു വർഷമോ അതിലും കൂടുന്നതിനോ രോഗവ്യാപനത്തിന്റെ വ്യാപ്തി അനുസരിച്ച് സാധ്യതയുണ്ട് . കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ നിന്നുള്ള രേഖകൾ യുകെ ഗവൺമെന്റിന് കൈമാറുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു കഴിഞ്ഞു . രോഗവ്യാപനത്തിൻെറ വ്യാപ്തിയെക്കുറിച്ചും കൊറോണ വൈറസ് വ്യാപനം എത്രനാൾ കൊണ്ട് തടയാൻ സാധിക്കുമെന്നതിനെ പറ്റിയും ഇപ്പോൾ പറയാൻ പറ്റുകയില്ലെങ്കിലും 12 ആഴ്ചയ്ക്കുള്ളിൽ ഈ വൈതരണികളെ നമ്മൾ തരണം ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു.

വൈറസ് ബാധ സംശയിക്കുന്നവരുടെ ഗാർഹിക ഒറ്റപ്പെടൽ, സ്കൂളുകൾ അടച്ചിടുന്നത്, ജനങ്ങൾ യാത്രകൾ ഒഴിവാക്കി പൊതുവെയുള്ള സാമൂഹിക അകലം പാലിക്കുന്നത് തുടങ്ങിയ നടപടികൾ രോഗം നിയന്ത്രിക്കാൻ സഹായിക്കും എന്ന് സയന്റിഫിക് പാൻഡെമിക് ഇൻഫ്ലുവൻസ ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങൾക്കപ്പുറം വൈറസ് വ്യാപനത്തിൻെറ ഗുരുതരാവസ്ഥ മനസ്സിലാക്കി ജനങ്ങൾ യാത്രകളും , വൈറസ് വ്യാപനത്തിന് സാധ്യതയുള്ള പൊതുസ്ഥലങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു .

സാമൂഹിക അകലം പാലിക്കുക എന്നത് രോഗം പകർത്താൻ ഇടയുള്ള സ്രവങ്ങളിൽ നിന്ന് ദൂരം പാലിക്കലാണ് എന്ന കൃത്യമായ ഉൾക്കാഴ്ച ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കണമെ ന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം അതിനെ മാനസികവും വൈകാരികവുമായ അകലം ആയി മാറ്റി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. യുകെയിൽ ഉടനീളം കഫേകൾ, പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റ്കൾ, തുടങ്ങിയവ അടച്ചിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കർശന നിർദേശം നൽകിയിരുന്നു. വൈറസ് വാഹകരോ രോഗമുള്ളവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ വന്നുചേരാൻ ഇടയുള്ള എല്ലാ പൊതു ഇടങ്ങളും ഒഴിവാക്കാൻ ഈ നിർദ്ദേശം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.