കൊച്ചി: വീപ്പയ്ക്കുള്ളില്‍ അടച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളത്താണ് സംഭവം. പത്ത് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയിലാണ് വീപ്പ കണ്ടെത്തിയത്. കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നു.

ദുര്‍ഗന്ധവും എണ്ണപോലെയുള്ള പാടയും പുറത്തു വന്നതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് ഈ വീപ്പ ശ്രദ്ധിച്ചത്. പിന്നീട് രണ്ട് മാസത്തിനു മുമ്പ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരക്കെത്തിച്ചു. ഇതിനു ശേഷവും ദുര്‍ഗന്ധം പുറത്തു വരികയും ഉറുമ്പുകള്‍ വീപ്പയിലേക്ക് എത്തുകയും ചെയ്തതോടെയാണ് വീപ്പ പൊളിച്ച് പരിശോധിച്ചത്.

മൃതദേഹം വീപ്പക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും ഇഷ്ടികകളും ഉപയോഗിച്ച് അടക്കുകയായിരുന്നു. നെട്ടൂരില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മുമ്പ് കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിനൊപ്പവും സമാനമായ ഇഷ്ടികകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.