ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ‘ക്രിസ്മസ് ഷോക്കായി’ കൗണ്‍സില്‍ ടാകസ് വര്‍ദ്ധനവ്. 2019-2020 കാലഘട്ടത്തില്‍ കൗണ്‍സില്‍ ടാകസുമായി ബന്ധപ്പെട്ട് മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. ശരാശരി 107 പൗണ്ട് വരെ വര്‍ധനവുണ്ടാകുമെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നികുതി വര്‍ദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷെയറാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ നികുതിയില്‍ വര്‍ധനവുണ്ടായകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശരാശരി ബാന്‍ഡ് ഡി ബില്‍ 1,671 ഉള്ളവര്‍ക്ക് മൂന്ന് ശതമാനം വര്‍ധിപ്പിച്ചാല്‍ 50 പൗണ്ട് അധികം നികുതിയായി നല്‍കേണ്ടി വരും. കൂടാതെ കമ്യൂണിറ്റി പോലീസിംഗ് ഫണ്ടിലേക്ക് 1.5 ശതമാനവും സോഷ്യല്‍ കെയറിലേക്ക് 2 ശതമാനവും അധിക നികുതി നല്‍കണം.

മുഴുവന്‍ വര്‍ധനവുകളും ചേര്‍ത്താല്‍ ഏതാണ്ട് 107 പൗണ്ട് ശരാശരി ഹൗസ്‌ഹോള്‍ഡേഴ്‌സ് നല്‍കേണ്ടി വരും. പുതിയ നികുതി നിരക്ക് 2019 ജനുവരി മുതലായിരിക്കും നിലവില്‍ വരിക. അതേസമയം വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയൈ്വന്‍ രംഗത്ത് വന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ അന്തരം നിലനില്‍ക്കുന്നതിനാല്‍ നികുതി വര്‍ധന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധിക ബാധ്യതയായി മാറും. ലോക്കല്‍ അതോറിറ്റികള്‍ വര്‍ധിപ്പിക്കുന്ന വ്യത്യസ്ഥ തുക ഇവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്ന തുക പത്ത് വര്‍ഷത്തെ പരിഗണിച്ച് പരിശോധിക്കുമ്പോള്‍ 25 ശതമാനം കൂടിയതായി വ്യക്തമാവും. അതേസമയം വര്‍ധനവ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്യൂണിറ്റി സെക്രട്ടറി കോമണ്‍സില്‍ വ്യക്തമാക്കി. പുതിയ ലെവി സംമ്പ്രദായം ലോക്കല്‍ അതോറിറ്റികളെ കൂടുതല്‍ ശക്തിപ്പടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോക്കല്‍ അതോറിറ്റികള്‍ ഇതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.