ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന കൗണ്‍സില്‍ ടാക്‌സ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. അക്കൗണ്ടന്റ് ഗ്രൂപ്പായ സിപ്ഫ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. 95 ശതമാനം കൗണ്‍സിലുകളും നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ടാക്‌സ് ബില്ലുകളില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് എന്ന തിങ്ക്ടാങ്ക് നടത്തിയ 2018 സ്‌റ്റേറ്റ് ഓഫ് ലോക്കല്‍ ഗവണ്‍മെന്റ് ഫിനാന്‍സ് റിസര്‍ച്ച് പറയന്നു.

ഈ സര്‍വേ അനുസരിച്ച് നിലവില്‍ നല്‍കിവരുന്ന കൗണ്‍സില്‍ ടാക്‌സിന്റെ 6 ശതമാനം അധികം തുക ഇനി മുതല്‍ നല്‍കേണ്ടി വരും. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് അനുസരിച്ചായിരിക്കും നല്‍കേണ്ടി വരുന്ന തുക നിശ്ചയിക്കുന്നത്. ശരാശരി 2074 പൗണ്ടാണ് ഇ ബാന്‍ഡ് വീടുകളില്‍ നിന്ന് ഈടാക്കുന്ന കൗണ്‍സില്‍ ടാക്‌സ്. ഇത് 2198 പൗണ്ടായി ഉയരും. 124 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഈ ബാന്‍ഡില്‍ വരുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിനനുസരിച്ചാണ് ടാക്‌സ് ബാന്‍ഡ് കണക്കാക്കുന്നത്.

തങ്ങളുടെ സാമ്പത്തിക സ്ഥിരതയേക്കുറിച്ചുള്ള ആശങ്കയിലാണ് രാജ്യത്തെ 80 ശതമാനം ലോക്കല്‍ കൗണ്‍സിലുകളെന്നും എല്‍ഐജിയു സര്‍വേ പറയുന്നു. മാലിന്യ സംസ്‌കരണം, സ്ട്രീറ്റ് ലൈറ്റിംഗ്, സ്‌കൂളുകളുടെ നടത്തിപ്പ് മുതലായ സേവനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ലോക്കല്‍ ഗവണ്‍മെന്റുകള്‍ കൗണ്‍സില്‍ ടാക്‌സ് ഈടാക്കുന്നത്. ഇത്തരത്തിലുള്ള സേവനങ്ങള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് കൗണ്‍സിലുകള്‍. ഇപ്പോള്‍ അവ പ്രതിസന്ധിയിലാണെന്ന് സര്‍വേ പറയുന്നു. ടാക്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടു മാത്രമേ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അവയ്ക്ക് സാധിക്കുകയുള്ളുവെന്നും എല്‍ഐജിയു പറയുന്നു.