മാസം തികയാതെ പിറന്ന കുഞ്ഞ് കഠിനമായ സാഹചര്യങ്ങളെ തരണം ചെയത് ജീവിതത്തിലേക്ക്. 24-ാം മാസത്തില്‍ പിറന്ന നോവ എന്ന ആണ്‍കുഞ്ഞാണ് കടുത്ത അനാരോഗ്യത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കുഞ്ഞ് ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. രണ്ട് കാര്‍ഡിയാക് അറസ്റ്റുകളും രണ്ട് ഹൃദയ ശസ്ത്രക്രിയകളും ഇവന് വേണ്ടി വന്നു. തന്റെ 127 ദിവസത്തെ ജീവിതത്തിനുള്ളില്‍ നോവയ്ക്ക് 20ലേറെ തവണ രക്തം നല്‍കേണ്ടി വന്നു. എട്ടു തവണ ഇവന് അണുബാധയും ഉണ്ടായി. തലച്ചോറില്‍ രക്തസ്രാവവും വൃക്കകള്‍ക്ക് തകരാറും നട്ടെല്ലിന് അഞ്ച് ക്ഷതങ്ങളും ഇതിനിടയില്‍ കുഞ്ഞിനുണ്ടായി. എന്നാല്‍ ഇവയെയെല്ലാം അതിജീവിക്കുകയാണ് തങ്ങളുടെ മകനെന്ന് പിതാവായ പോളും മാതാവ് എമ്മയും പറയുന്നു. ഇപ്പോള്‍ നോവയ്ക്ക് വസ്ത്രം ധരിക്കാനുള്ള ആരോഗ്യം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ എമ്മയ്ക്ക് രക്തസ്രാവമുണ്ടായതോടെയാണ് ഇവരുടെ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടിയെ അടിയന്തരമായി പുറത്തെടുക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് പിന്നീട് അവര്‍ തിരിച്ചറിയുകയായിരുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലായിരുന്നു സിസേറിയന്‍ നടത്തിയത്. ഈ ശസ്ത്രക്രിയ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ അപകടകരമാണെന്ന് പോളിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞിനെ കാണിച്ചപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് കരുതിയതെന്ന് പോള്‍ പറഞ്ഞു. പക്ഷേ അവനോട് ഗുഡ് ബൈ പറയാനായിരുന്നു അതെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞു.

ഇന്റന്‍സീവ കെയറില്‍ ഒരു ഇന്‍ക്യുബേറ്ററില്‍ അവനെ പ്രവേശിപ്പിച്ചു. അതില്‍ കുഞ്ഞ് കിടക്കുന്നത് കാണാന്‍ കഴിയുമായിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. ഡോക്ടര്‍മാര്‍ അവരുടെ പരമാവധി ശ്രമങ്ങള്‍ നടത്തി. കുഞ്ഞിന് മാമോദീസ നല്‍കാനും അവര്‍ സഹായിച്ചു. ആദ്യദിവസം പിന്നിടില്ലെന്ന് കരുതിയ നോവ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. 111 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒന്നിന് നോവ വീട്ടില്‍ എത്തിയിരിക്കുകയാണ്.