കെ. ഡി. ഗോകുല്‍

കവന്റ്രി: പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരില്‍ മുങ്ങി ഹൈന്ദവര്‍ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയ്യാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ നാമ മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും. കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ച് മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക. വേദ ശ്ലോകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും ഓരോ ശ്ലോകം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃത്യുഞ്ജയ മന്ത്രം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന ദിവ്യ സുഭാഷ് അറിയിച്ചു. ഇതോടൊപ്പം ഓരോ ശ്ലോകവും അര്‍ത്ഥ വിവരണം നടത്തി ജപിക്കേണ്ട രീതികളും അവതരിപ്പിക്കും. ബഹുഭൂരിഭാഗവും മൃത്യുഞ്ജയ മന്ത്രത്തെ മരണവുമായി ബന്ധപ്പെട്ടാണ് കാണുന്നതെങ്കിലും വേദങ്ങളില്‍ വേദനയുടെ അന്ത്യമായാണ് മൃത്യുവിനെ കണക്കാക്കുന്നത്. അതിനാല്‍ മൃത്യു എന്ന വാക്കിന് വേദന എന്ന വിശേഷണമാണ് വേദ പുരാണങ്ങള്‍ പങ്കിടുന്നത്. മനുഷ്യ ജീവിതത്തില്‍ ഉടനീളം നിറയുന്ന വേദനകളില്‍ നിന്നും മുക്തിക്കായുള്ള അര്‍ത്ഥനയാണ് മൃത്യുഞ്ജയ മന്ത്രം. ശിവപ്രീതിക്കായി ഏറെ അത്യുത്തമണ് ഈ മന്ത്രം എന്നും വിശേഷണമുണ്ട്.

ഇതോടൊപ്പം പുരാണങ്ങളില്‍ പ്രത്യേക സ്ഥാനമുള്ള മാര്‍ക്കണ്ഡേയ പുരാണ കഥയും കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിക്കും. ഈശ്വര ആരാധനയില്‍ മരണത്തെപ്പോലും തടഞ്ഞു നിര്‍ത്താം എന്ന ശുഭ ചിന്ത മനസ്സില്‍ നിറയ്ക്കുന്നതാണ് മാര്‍ക്കണ്ഡേയ പുരാണം. കൂടാതെ പഞ്ചാക്ഷരി നാമജപവും ശിവ കീര്‍ത്തനങ്ങളുമായി നാല് മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രധാന സംഘാടകന്‍ വേണുഗോപാല്‍അറിയിച്ചു. ഇതോടൊപ്പം ഓരോ സ്ടസംഗത്തിലും പതിവുള്ള വേദ, പുരാണ ക്വിസ്, ആചാര്യ വേദി, ഹൈന്ദവ ദര്‍ശനങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. തുടര്‍ന്ന് ശിവ കീര്‍ത്തനങ്ങള്‍ അടക്കമുള്ള ഭജനയും ആരതിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. ആചാര്യ വേദിയില്‍ ശ്രീരാമ പരമ ഹംസരെയാണ് ഇത്തവണ പരിചയപ്പെടുത്തുകയെന്നു വിഷയാവതാരകന്‍അജികുമാര്‍ വക്തമാക്കി.

ആദി ശങ്കരാചാര്യ, സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവിത തത്വങ്ങള്‍ ഹൃദ്യസ്ഥമാക്കിയാണ് സമാജം അംഗങ്ങള്‍ ശ്രീരാമ പരമ ഹംസരില്‍ എത്തുന്നത്.കുട്ടികളും മുതിര്‍ന്നവരും പങ്കാളികള്‍ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്ളാസില്‍ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാല്‍ സജീവ ചര്‍ച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ഏറ്റവും വേഗത്തില്‍ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാന്‍ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാല്‍ ആണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതു എന്നും സംഘാടകര്‍ സൂചിപ്പിച്ചു. ഭാരതീയചിന്തകളുടെ സാരാംശം കണ്ടെത്താന്‍ ശ്രമം നടത്തുന്ന കവന്‍ട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി എത്തുന്നത് ഇത്തവണയും അജികുമാര്‍ തന്നെയാണ്. ലളിത മാര്‍ഗത്തില്‍ വേദ ചിന്തകള്‍ പ്രയോഗികമാക്കുന്ന ചര്‍ച്ചകളാണ് സമാജം അംഗങ്ങള്‍ സത്സംഗത്തില്‍ അവതരിപ്പിക്കുന്നത്.

ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠരെ അടുത്തറിയുക, കുട്ടികള്‍ക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിര്‍മ്മിക്കാന്‍ സഹായിക്കുക, ഭാരത ചിന്തകള്‍ പാശ്ചാത്യരെ പോലും ആകര്‍ഷിച്ചത് എങ്ങനെ എന്ന് കണ്ടെത്തുക, ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ഒന്നും നഷ്ട്ടപ്പെടാതിരിക്കുക, നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക, അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങള്‍ മനസ്സിലാക്കിയുള്ളപഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകര്‍ വിശദീകരിച്ചു. നിലവില്‍ കവന്‍ട്രി, ലെസ്റ്റര്‍ നിവാസികളുടെ കൂട്ടായ്മയായാണ് കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തിക്കുന്നത്.

ഭാരതീയതയെ അറിയാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇമെയില്‍ മുഖേന ബന്ധപ്പെടുക. [email protected]

വിലാസം : 8, ടോഡ്മോര്‍ട്ടന്‍ ക്‌ളോസ്, ഹാമില്‍ട്ടണ്‍ LE 5 1 EN – 07737516502