കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ഒന്നിച്ചു അനുകൂലിച്ച ജനത കർഫ്യൂവിൽ അടഞ്ഞു കിടന്ന ഭക്ഷണശാലകൾ മൂലം ഉച്ച ഭക്ഷണത്തിനു വലഞ്ഞ സെക്യൂരിറ്റി ജീവനക്കാർക്ക് സ്വന്തം വീട്ടിൽ ഭക്ഷണം നൽകി മാതൃകയായിരിക്കുകയാണ് കൊച്ചിൻ മേയർ സോമിനി ജെയിൻ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് മേയർസൗമിനി ജെയിൻ അറിയിച്ചു. ഓഫീസിൽ എത്തുന്നവർക്ക് തെർമൽസ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തും. കോർപ്പറേഷനിൽ ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

ആശാപ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. നഗരത്തിൽ വിവിധ പ്രദേശങ്ങളിലായി അമ്പതോളം സ്ഥലത്ത് ജനങ്ങൾക്ക് ഹാൻഡ്വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ഒരു ലക്ഷത്തോളം മാസ്‌കുകൾനഗരത്തിൽവിതരണം ചെയ്യും. തട്ടുകടകളിൽ നിലവാരം ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തും. ഇതിനായി ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷണ കേന്ദ്രങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും സൗമിനി ജയിൻ അറിയിച്ചു.

കൊവിഡ് 19നെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ആഹ്വാനം ചെയ്തിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾക്കായുള്ള കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയിലായിരുന്നു സംയുക്ത ആഹ്വാനം. നമുക്ക് താങ്ങാവുന്നതിനും അപ്പുറത്തേയ്ക്കുള്ള അവസ്ഥയിലേക്ക് കൊവിഡ് ബാധ ശക്തിപ്പെടാതെ നോക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞിരുന്നു.