അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ നേരിടുന്നിതിന് സ്വീകരിച്ച സമീപനങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ നയങ്ങള്‍ ദുരന്തമായിരന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുന്നത്. ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളി കളഞ്ഞു.

എത്ര നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായാലും കൊറോണയെ നേരിടുന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായ ദുരന്തമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഒബാമ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഗോള പ്രതിസന്ധിയുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ശക്തമായ ഭരണകൂടം ഉണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊവിഡ് കാലമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒബാമ യോഗം വിളിച്ചത്. ബൈഡനുവേണ്ടി കൂടുതലായി പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പ് ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല, മറിച്ച് ചില പ്രവണതകള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥതയും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നത്. ഇതിനെതിരെയാണ് അടുത്ത തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫ്‌ളൈനിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ഒബാമ വിമര്‍ശിച്ചു.ഒബാമയുടെ ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപിന്റെ ഫലപ്രദമായ നടപടികളാണ് രാജ്യത്ത് നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കെയ്‌ലെ മെക്കെയ്‌നെ പറഞ്ഞു.

അമേരിക്കയില്‍ ഇതിനകം 77000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം ആളുകള്‍ രോഗ ബാധിതരാണ്. മാര്‍ച്ച് മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളും ഇതിനകം ഇളവു വരുത്തിയിട്ടുണ്ട്. രോഗം നിയന്ത്രണത്തിലാകുന്നതി്‌ന മുമ്പ് തന്നെ ലോക്ഡൗണില്‍ ഇളവ് വരുത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഇടവരുത്തുമൊ എന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ക്കുണ്ട്. സാമ്പത്തിക മേഖല പുനരുജ്ജീവിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അതിനിടെ കൊറോണയെ നേരിടുന്നതിന് നേതൃത്വം നല്‍കുന്ന വൈറ്റ് ഹൗസിലെ ടാസ്‌ക് ഫോഴിസിലെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.